ഈ അടുത്ത കാലത്ത് യുകെയിലെ മലയാളീ നേഴ്സുമാരുടെ ഔദ്യോഗിക ജീവിതത്തെയും യുകെ മലയാളികളിൽ ഒരു നല്ല ഭാഗം വ്യക്തികളെയും സാരമായി ബാധിക്കുന്ന ബാധിക്കുന്ന രണ്ട് സംഭവക വികാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്ന് നേഴ്സിംഗ് കൌണ്‍സിൽ ഈയടുത്ത് ആവിഷ്കരിച്ച നേഴ്സുമാരുടെ റീവാലിഡേഷൻ പരിഷ്കാരം മറ്റൊന്ന് 2011 ൽ നിലവിൽ വന്നതാണെന്ന് പറയുന്നു എങ്കിലും ഇപ്പോൾ മാത്രം ചൂട് അനുഭവപ്പെട്ടു തുടങ്ങിയ പരിഷ്കരിച്ച കുടിയേറ്റ നിയമം. ഈ രണ്ടു കാര്യങ്ങളിലും പരിഭ്രമിച്ചു പകച്ച് നിൽക്കുന്ന ഒരു വലിയ മലയാളി സമൂഹത്തിൻറെ ആകുലതകളെ പ്രതിസന്ധികളെ നേരിടാൻ യുക്മ നഴ്സസ് ഫോറം പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് അബ്രഹാം ജോസും ജനറൽ സെക്രട്ടറി ബിജു പീറ്ററും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
നേഴ്സിംഗ് മേഖല സമൂലം ഉടച്ചു വാർക്കുവാനുള്ള നേഴ്സിംഗ് കൌണ്‍സിലിന്റെ ദൃഡനിശ്ചയത്തിന്റെ ഒരു പരിണിതഭലമാണ് റീവാലിഡേഷൻ. തത്വത്തിൽ ഈ നടപടികളെ നമുക്ക് നിഷേധിക്കുവാൻ കഴിയുകയില്ല. കാരണം ആത്യന്തികമായ ലക്ഷ്യം നേഴ്സിംഗ് പ്രൊട്ടക്ഷന്റെ മൂല്യവും ലക്ഷ്യങ്ങളും ഉയർത്തുക എന്നത് തന്നെ എന്നാൽ അതിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും അഭിമുഖീകരിക്കുവാൻ നമ്മുടെ നേഴ്സുമാരിൽ എത്രമാത്രം പേർ സജ്ജമാണെന്നതിൽ കാര്യമായ സംശയമുണ്ട്. ഞങ്ങൾ സംസാരിച്ച പലരും ഇത് കേട്ടിട്ട്പോലുമില്ല ഒരർത്ഥത്തിൽ പറഞ്ഞാൽ, നമ്മൾ യഥാസമയം തയ്യാറായിട്ടില്ലെങ്കിൽ ഒരു ഇടിത്തീയുടെ രൂപത്തിൽ നമ്മളിൽ വന്ന് പതിയ്ക്കാനിടയുണ്ട്. പ്രത്യേകിച്ചും നേഴ്സിംഗ് ഹോം മേഖലയിലായിരിക്കും ഇതിന്റെ എരിവും ചൂടും അറിയുക.
പി ആർ ലഭിക്കുവാനുള്ള അടിസ്ഥാന ശമ്പളം 35000 പൗണ്ടാക്കികൊണ്ടുള്ള 2011ലെ നിയമ ഭേദഗതി 2016 ൽ പി ആർ ലഭിക്കുവാനുള്ള പലർക്കും ഒരു വിലങ്ങു തടിയായിരിക്കുകയാണ്. ഇത് എത്രമാത്രം കഠിനമായി ആയിരങ്ങളെ ബാധിക്കുമെന്നതിൽ സംശയമില്ല.
ഈ രണ്ട് പ്രതിസന്ധികളേയും എങ്ങനെ തരണം ചെയ്യാമെന്ന് ഈ വരുന്ന ശനിയാഴ്ച ജൂണ്‍ 27-)൦ തിയതി ബർമിങ്ങ്ഹാമിൽ ചേരുന്ന യുക്മ നഴ്സസ് ഫോറത്തിൻറെ പ്രഥമ ദേശീയ നിർവാഹക സമിതി കൂലംകഷമായി ചർച്ച ചെയ്യുന്നതും മാതൃസംഘടനയായ യുക്മയുമായി ആശയവിനിമയം നടത്തി ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതുമായിരിക്കും.
റീവാലിഡേഷനു വേണ്ടി പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾ, പി ആർ നിയമഭേദഗതികൾക്കെതിരായി ഗവണ്മെന്റിനു സമർപ്പിക്കുവാൻ ഓണ്‍ലൈൻ പെറ്റിഷൻ എന്നിവ യുക്മ നഴ്സസ് ഫോറം തയ്യാറാക്കിയിട്ടുണ്ട്.