CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 52 Seconds Ago
Breaking Now

ലെസ്റ്ററില്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്യവെ സീബ്രാ ക്രോസില്‍ 61-കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നു; ഗുരുതരമായി പരുക്കേറ്റത് സ്വന്തം അമ്മായച്ഛന്നെ് തിരിച്ചറിഞ്ഞത് പിന്നീട്; യുവതിക്ക് 18 മാസം ജയില്‍

അപകടകരമായ ഡ്രൈവിന് ആറ് മാസവും, നീതിയെ വഴിതെറ്റിക്കാന്‍ നോക്കിയ കുറ്റത്തിന് 12 മാസവും ശിക്ഷയാണ് പ്രഖ്യാപിച്ചത്

സീബ്രാ ക്രോസിംഗ് മുറിച്ചുകടക്കുകയായിരുന്ന പ്രായമായ മനുഷ്യനെ ഇടിച്ചുതെറിപ്പിച്ചിട്ടും വാഹനം നിര്‍ത്താതെ മുന്നോട്ട് പോയ ഡ്രൈവറെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാര്‍ത്ത. ഗുരുതരമായി പരുക്കേറ്റിട്ടും വഴിയില്‍ ഉപേക്ഷിക്കപ്പെട്ട മനുഷ്യന്‍ സ്വന്തം അമ്മായച്ഛനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ശ്രദ്ധയില്ലായ്മ കൂടുതല്‍ ഗുരുതര വീഴ്ചയായി മാറിയത്. 

ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ഡ്രൈവ് ചെയ്തതോടെയാണ് ഫാത്തെഹാ ബീഗം അബെദിന് റോഡില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടാതെ പോയത്. ലെസ്റ്ററിലെ ഹൈഫീല്‍ഡ്‌സ് ഏരിയയില്‍ വെച്ച് ഇതിനിടെ സ്വന്തം ബന്ധുവിനെ ഇടിച്ചുതെറിപ്പിച്ചു. 2018 ഫെബ്രുവരിയിലായിരുന്നു സംഭവം. വാഹനം നിര്‍ത്തി സഹായിക്കുന്നതിന് പകരം അബെദിന്‍ വാഹനവുമായി പാഞ്ഞു. ഞെട്ടിക്കുന്ന സംഭവങ്ങള്‍ അടുത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അപ്പീലും ഇറക്കി. 

താന്‍ ചെയ്ത കൃത്യം പുറത്തുവരാതിരിക്കാന്‍ അബെദിന്‍ നിരവധി നുണകള്‍ പറഞ്ഞു. എന്നാല്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയതോടെ 29-കാരിയുടെ കളവുകള്‍ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ പൊളിഞ്ഞുവീണു. ആദ്യം അപകടത്തെക്കുറിച്ച് ഓര്‍മ്മയില്ലെന്ന് പറഞ്ഞ യുവതി പിന്നീട് ആസ്ത്മ അറ്റാക്ക് മൂലം ഭാഗിക ഓര്‍മ്മ നഷ്ടം സംഭവിച്ചെന്ന് നിലപാട് മാറ്റി. എന്നാല്‍ അപകടത്തില്‍ കാറിന്റെ വൈപ്പറും, വിന്‍ഡ്‌സ്‌ക്രീനും തകര്‍ന്നത് മറുചോദ്യമായി ഉയര്‍ന്നു. 

തന്റെ ഫോണ്‍ മോഷ്ടിക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചതിനിടെയാണ് കാറിന് കേടുപാട് സംഭവിച്ചതെന്നായി യുവതി. ഫോണ്‍ ഉപയോഗിച്ചില്ലെന്ന് വാദിക്കാനായി ടെക്‌സ്റ്റ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും ഇത് പോലീസ് കണ്ടെത്തി. കൂടാതെ പോലീസ് പരിശോധനയ്ക്ക് മുന്‍പ് വിന്‍ഡ്‌സ്‌ക്രീന്‍ നന്നാക്കുകയും ചെയ്‌തെന്ന് പോലീസ് സ്ഥിരീകരിച്ചു. നുണകളുടെ ആവനാഴി തീര്‍ന്നതോടെ ഫാര്‍മസി അസിസ്റ്റന്റ് കുറ്റങ്ങള്‍ സമ്മതിച്ചു. അമ്മായച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കോടതിയില്‍ എത്തിയിരുന്നു. 

അപകടകരമായ ഡ്രൈവിന് ആറ് മാസവും, നീതിയെ വഴിതെറ്റിക്കാന്‍ നോക്കിയ കുറ്റത്തിന് 12 മാസവും ശിക്ഷയാണ് പ്രഖ്യാപിച്ചത്. ഇവ രണ്ടും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ കാലാവധി 18 മാസമായിയിരിക്കും. രണ്ട് വര്‍ഷവും 9 മാസവും ഡ്രൈവിംഗ് വിലക്കും ഏര്‍പ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.