ബ്രിട്ടനില്‍ കൊറോണാവൈറസ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത കുറഞ്ഞതിന്റെ കുറ്റം എന്‍എച്ച്എസ് മേധാവികളുടെ തലയില്‍ ചാര്‍ത്തി ബോറിസ് ജോണ്‍സണ്‍. എന്‍എച്ച്എസില്‍ നിലനില്‍ക്കുന്ന അമിത ഉദ്യോഗസ്ഥ ഇടപെടലാണ് രാജ്യത്ത് വാക്‌സിന്‍ ഇറക്കുന്നതിന്റെ വേഗത കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പേരില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സുമായി പ്രധാനമന്ത്രി വാക്‌പോരും നടത്തി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുന്നത് മൂലം കനത്ത സമ്മര്‍ദം നേരിടുന്ന സര്‍ക്കാരിന് വാക്‌സിനേഷനാണ് ഇതില്‍ നിന്ന് പുറത്തുകടക്കാനുള്ള ഏക മാര്‍ഗ്ഗം. ഈ ഘട്ടത്തിലാണ് എന്‍എച്ച്എസിലെ ഉദ്യോഗസ്ഥവൃന്ദം തടസ്സങ്ങള്‍ സൃഷ്ടിച്ചത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയും, സ്റ്റീവന്‍സും തമ്മില്‍ ചൂടേറിയ വാഗ്വാദം നടത്തിയപ്പോള്‍ റയറ്റ് ആക്ടിലെ നയങ്ങള്‍ ബോറിസ് എന്‍എച്ച്എസ് മേധാവിയെ ഓര്‍മ്മിപ്പിച്ചെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.
ആഴ്ചയില്‍ 7 ദിവസവും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കി വാക്‌സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കാനാണ് നം.10 ശ്രമിക്കുന്നത്. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ മറികടന്ന് ഫ്രണ്ട്‌ലൈനില്‍ പ്രവര്‍ത്തിക്കാത്ത എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയതിന്റെ പേരില്‍ പ്രധാനമന്ത്രിയും, സ്റ്റീവന്‍സും തമ്മില്‍ ക്രിസ്മസ് സമയം മുതല്‍ സംഘര്‍ഷത്തിലാണ്.
കഴിഞ്ഞ ആഴ്ച ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിലേക്ക് സൈന്യത്തിന്റെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്ന ബ്രിഗേഡിയര്‍ ഫില്‍ പ്രോസറെ ക്ഷണിച്ചത് എന്‍എച്ച്എസിനുള്ള മുന്നറിയിപ്പായാണെന്നാണ് വിവരം. വാക്‌സിന്‍ പ്രോഗ്രാം വേഗത കൂട്ടിയില്ലെങ്കില്‍ സൈന്യത്തിന് കൂടുതല്‍ ഉത്തരവാദിത്വം കൈമാറുമെന്ന് സ്റ്റീവന്‍സിനെ ബോധിപ്പിക്കാനായിരുന്നു ഇത്. എന്നാല്‍ പ്രധാനമന്ത്രി കാര്യാലയവുമായി തര്‍ക്കമുള്ളതായ വാര്‍ത്തകള്‍ എന്‍എച്ച്എസ് മേധാവി തള്ളി.
സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതോടെ ബ്രിട്ടനില്‍ വാക്‌സിനേഷന്‍ പദ്ധതിയുടെ വേഗത കൂടിയിട്ടുണ്ട്. ഇന്നലെ 165,000 പേര്‍ക്കാണ് വാക്‌സിന്‍ ലഭിച്ചത്. രാജ്യത്ത് 2.43 മില്ല്യണ്‍ ജനങ്ങള്‍ക്ക് ആദ്യ ഡോസ് ലഭിച്ച് കഴിഞ്ഞതായി ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.