ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും നഴ്‌സുമാര്‍ സര്‍ക്കാര്‍ ഓഫര്‍ ചെയ്ത 3% ശമ്പള വര്‍ദ്ധനവിനെതിരെ സമരത്തിനിറങ്ങുന്നതിനെ പിന്തുണയ്ക്കുന്നതായി യൂണിയന്‍ ബാലറ്റ്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങളാണ് സമരപരിപാടികള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. നഴ്‌സുമാര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ശമ്പള വര്‍ദ്ധനവ് അസ്വീകാര്യമാണെന്നും, ഇതിലുള്ള രോഷം അറിയിക്കാനുമാണ് ആര്‍സിഎന്‍ അംഗങ്ങള്‍ സമരത്തിന് പച്ചക്കൊടി വീശുന്നത്.
തങ്ങളുടെ കോണ്‍ട്രാക്ട് പ്രകാരമുള്ള അടിസ്ഥാന ജോലികള്‍ മാത്രം നിര്‍വ്വഹിച്ച് നിസ്സഹകരണം പ്രകടമാക്കാന്‍ തയ്യാറാണെന്ന് 90 ശതമാനത്തോളം നഴ്‌സുമാര്‍ പറഞ്ഞു. 'വര്‍ക്ക് ടു റൂള്‍' എന്നറിയപ്പെടുന്ന ഈ നിലപാട് പ്രകാരം ഷിഫ്റ്റുകള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് നിര്‍ത്തും, കൂടാതെ അനുവദിക്കപ്പെട്ട ഇടവേളകള്‍ പൂര്‍ണ്ണമായി ഉപയോഗിച്ചും, ഓവര്‍ടൈം ജോലി വേണ്ടെന്ന് വെച്ചുമാണ് പണിതീര്‍ക്കുക.
മഹാമാരി കാലത്ത് ഏറ്റവും സുപ്രധാനമായ ദൗത്യം നിര്‍വ്വഹിച്ചത് നഴ്‌സുമാരാണെന്ന് സമ്മതിച്ച സര്‍ക്കാര്‍ ശമ്പള വര്‍ദ്ധന വിഷയം വന്നപ്പോള്‍ ഈ നിലപാട് മുക്കി. ആദ്യ ഘട്ടത്തില്‍ 1% വര്‍ദ്ധനവ് മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പ്രതിഷേധം രൂക്ഷമായതോടെയാണ് ഇത് 3 ശതമാനമാക്കി ഉയര്‍ത്തിയത്. പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്താല്‍ ഇത് ശമ്പളം വെട്ടിക്കുറയ്ക്കുന്നത് പോലെയാണെന്നാണ് യൂണിയനുകളുടെ ആരോപണം.
പുതിയ ബാലറ്റ് പ്രകാരം ജോലിയില്‍ നിന്നും വിട്ടുനിന്ന് സമരത്തിന് ഇറങ്ങാന്‍ തയ്യാറാണെന്നാണ് നഴ്‌സുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിന്ററിലേക്ക് കടക്കുന്നതിനൊപ്പം പുതിയ വേരിയന്റ് കൂടി എത്തിയ ഘട്ടത്തില്‍ സമരം ഹെല്‍ത്ത് സര്‍വ്വീസിനെ സമ്മര്‍ദത്തിലാക്കും. എന്നാല്‍ എപ്പോഴാണ് സമരത്തിന് ഇറങ്ങുന്നതെന്ന് ആര്‍സിഎന്‍ തീരുമാനിച്ചിട്ടില്ല. ഈ തീയതി നിശ്ചയിക്കാന്‍ മറ്റൊരു വോട്ട് നടത്തേണ്ടി വരും.
സമരത്തിന് ഇറങ്ങാതെ കൃത്യസമയം മാത്രം ജോലി ചെയ്യാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചാല്‍ എന്‍എച്ച്എസ് സേവനങ്ങളില്‍ കടുത്ത പ്രതിസന്ധി രൂപപ്പെടും. ഹെല്‍ത്ത് സര്‍വ്വീസിന്റെ സര്‍വ്വെ പ്രകാരം 60 ശതമാനത്തിലേറെ നഴ്‌സുമാര്‍ വേതനരഹിതമായി ഓരോ ആഴ്ചയും ഓവര്‍ടൈം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ജിപിമാര്‍ സമരത്തിനിറങ്ങാന്‍ മനസ്സറിയിച്ചതിന് പിന്നാലെയാണ് നഴ്‌സുമാരുടെ സമരാഭിമുഖ്യം വ്യക്തമാകുന്നത്.