അടുത്ത വര്‍ഷം സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യം സംബന്ധിച്ച് രണ്ടാം വട്ട ഹിതപരിശോധന നടത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് നിക്കോള സ്റ്റര്‍ജന്‍. 2023 ഒക്ടോബര്‍ 19ന് മറ്റൊരു വോട്ടെടുപ്പ് നടത്തി ജനഹിതം അറിയുമെന്നാണ് എസ്എന്‍പി നേതാവിന്റെ പ്രഖ്യാപനം. എന്നാല്‍ യുകെ ഗവണ്‍മെന്റ് ഹിതപരിശോധന ക്ഷണിക്കാനുള്ള അനുമതി നല്‍കിയിട്ടില്ല.
യുകെയ്‌ക്കൊപ്പം നിലകൊണ്ടതിന്റെ വില സ്‌കോട്ട്‌ലണ്ട് നല്‍കിക്കഴിഞ്ഞെന്നാണ് സ്റ്റര്‍ജന്റെ വാദം. യുവാക്കള്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ കവര്‍ച്ച ചെയ്യുന്നുവെന്നും ഫസ്റ്റ് മിനിസ്റ്റര്‍ ആരോപിക്കുന്നു. യുകെയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള പുതിയ പദ്ധതി സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച നിക്കോള ഇതാണ് സ്വാതന്ത്ര്യത്തിനുള്ള സമയമെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോടതികള്‍ അനുമതി നിഷേധിച്ചാല്‍ നാട്ടില്‍ ഹിതപരിശോധന നടത്തുന്നതില്‍ നിന്നും പിന്‍വാങ്ങേണ്ടി വരുമെന്നും അവര്‍ സമ്മതിച്ചു. സ്‌കോട്ട്‌ലണ്ടിന്റെ അധികാര കൈമാറ്റക്കരാര്‍ പ്രകാരം സ്വാതന്ത്ര്യത്തിനായി നിയമപരമായി ഹിതപരിശോധന നടത്താന്‍ യുകെ ഗവണ്‍മെന്റില്‍ നിന്നും അനുമതി വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.
എട്ട് വര്‍ഷം മുന്‍പ് നടത്തിയ ഹിതപരിശോധനയില്‍ ജനങ്ങള്‍ സ്വാതന്ത്ര്യത്തെ അനുകൂലിച്ചിരുന്നില്ല. ഈ ചുരുങ്ങിയ ഇടവേളയില്‍ വീണ്ടുമൊരു ഹിതപരിശോധന നടത്താന്‍ ബോറിസ് ഭരണകൂടം അനുമതി നല്‍കാനും ഇടയില്ല. ഈ ഘട്ടത്തില്‍ സുപ്രീംകോടതിയോട് ഹിതപരിശോധന നടത്താന്‍ അനുമതി തേടും.
എന്നാല്‍ പ്രതിപക്ഷം നിക്കോള സ്റ്റര്‍ജന്റെ 'സ്റ്റണ്ട്' മാത്രമായാണ് വികാരപരമായ പ്രസംഗത്തെ കാണുന്നത്. അനാവശ്യമായി സമയം കളഞ്ഞ് സ്വന്തം ഇമേജ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നിക്കോള പ്രഖ്യാപിക്കുന്ന വോട്ടിംഗില്‍ പങ്കെടുക്കില്ലെന്ന് സ്‌കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ് വ്യക്തമാക്കി. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഫസ്റ്റ് മിനിസ്റ്റര്‍ ശ്രമിക്കുന്നതെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സാര്‍വാറും പ്രതികരിച്ചു. ഹിതപരിശോധനയ്ക്കുള്ള സമയമല്ല ഇതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ നിലപാട്.
എന്തായാലും നിക്കോള ഇതുമായി മുന്നോട്ട് പോയാല്‍ സ്‌കോട്ടിഷ് ഇന്‍ഡിപെന്‍ഡന്റ് റഫറണ്ടം ബില്‍ യുകെ സുപ്രീം കോടതിയുടെ മുന്നിലെത്തും.