ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുമ്പോള്‍ നേരിട്ട് ഇടപെടാതെ പിന്തുണയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ജൂതരാഷ്ട്രത്തിന് എതിരായി യുദ്ധത്തില്‍ അണിനിരക്കാന്‍ തങ്ങളുടെ സഖ്യകക്ഷികളേയും ഉള്‍പ്പെടുത്തുമെന്ന് ഇറാന്‍ സൂചന നല്‍കി. മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി 'ഇസ്ലാമിക് സൈന്യം' രൂപീകരിച്ച് മുന്നോട്ട് പോകാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്.
തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാന്‍, മറ്റ് ഏതാനും രാജ്യങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇസ്രയേലിന് എതിരായി ഇസ്ലാമിക സൈന്യം വേണമെന്നാണ് ഉന്നത ഇറാന്‍ ഉദ്യോഗസ്ഥന്‍ മൊഹ്‌സെന്‍ റെസായി ഇറാനിയന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഇറാന്റെ ഉന്നത റാങ്കിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച ഇസ്രയേല്‍ നതാന്‍സിലെ പ്രധാന ആണവ കേന്ദ്രവും, നിരവധി ആയുധ നിര്‍മ്മാണ കേന്ദ്രങ്ങളും തകര്‍ത്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
ഇതിന് പ്രതികരണമായി തെഹ്‌റാന്‍ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവ് ഉള്‍പ്പെടെ പല ഭാഗത്തായി മിസൈലുകള്‍ വര്‍ഷിക്കുകയാണ്. ഇസ്രയേലിനെ ജീവിക്കാന്‍ പറ്റാത്ത സ്ഥലമാക്കി മാറ്റുമെന്നാണ് ഇറാന്റെ ഭീഷണി. 224 പേര്‍ മരിച്ചതായും, 1200 പേര്‍ക്ക് പരുക്കേറ്റതായും ഇറാന്‍ അവകാശപ്പെട്ടു.
ഇറാന്‍ അക്രമണ സാധ്യതയെ തുടര്‍ന്ന് ജനങ്ങളോട് ബോംബ് ഷെല്‍റ്ററുകള്‍ക്ക് സമീപം തന്നെ തുടരാന്‍ ഐഡിഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഇറാന്‍ പരമോന്നത നേതാവ് അയാത്തുള്ള അലി ഖമനേനിയെ തീര്‍ക്കാനുള്ള ഇസ്രയേല്‍ പദ്ധതി പ്രസിഡന്റ് ട്രംപ് വീറ്റോ ചെയ്യുകയായിരുന്നുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഇറാന്റെ നേതൃത്വത്തെ തച്ചുതകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള നീക്കങ്ങളാണ് ഇസ്രയേല്‍ നടപ്പാക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടാന്‍ യുഎസ് തയ്യാറായിട്ടില്ലെങ്കിലും ഇറാന് മറ്റ് സഖ്യരാജ്യങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ട്രംപിന് മേല്‍ സമ്മര്‍ദം വരികയും, ഇസ്രയേലിനെ സംരക്ഷിക്കാന്‍ ഇടപെടുകയും ചെയ്യും. ഇസ്രയേല്‍ ആരംഭിച്ച 'ഓപ്പറേഷന്‍ റൈസിംഗ് ലയണിന്' പകരമായി 'നരകത്തിന്റെ വാതില്‍ തുറക്കുമെന്നാണ്', ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.