
















മക്കളുടെ കൈയിലിരുപ്പ് മോശമായാല്‍ മാതാപിതാക്കളെ പറഞ്ഞിട്ട് എന്ത് കാര്യം? ഈ ന്യായീകരണം പറഞ്ഞൊഴിയാന്‍ ഇനി ബ്രിട്ടനിലെ രക്ഷിതാക്കള്‍ക്ക് സാധിക്കില്ല. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് ഇനി ഇതിന്റെ ബാധ്യത നേരിടുക. മക്കള്‍ ചെയ്യുന്നതിന് ജയില്‍ശിക്ഷയും, വമ്പന്‍ പിഴയും ഏര്‍പ്പെടുത്താനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.
യുവ ക്രിമിനലുകളെ ഒതുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാതാപിതാക്കള്‍ക്ക് പണികൊടുക്കുന്നത്. പുതിയ യൂത്ത് ജസ്റ്റിസ് ധവളപത്രത്തിലാണ് ഇതുള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ പരിഗണിക്കുന്നതായി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി പ്രഖ്യാപിച്ചത്.
ഈ നടപടികള്‍ വഴി കുട്ടികള്‍ ഒരു ക്രിമിനല്‍ ജീവിതം തെരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നാണ് ലാമി പ്രതീക്ഷിക്കുന്നത്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം തെമ്മാടികളായ മാതാപിതാക്കള്‍ക്ക് മേലുള്ള പരമാവധി ഫൈന്‍ നിലവിലെ 1000 പൗണ്ടില്‍ നിന്നും ഉയര്‍ത്തുമെന്നും വ്യക്തമായിട്ടുണ്ട്.
മക്കളുടെ ചെയ്തികള്‍ക്ക് മാതാപിതാക്കള്‍ അകത്ത് പോകേണ്ടി വരുന്ന വിധത്തില്‍ ജഡ്ജിമാര്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കുമെന്നും ലാമി പറഞ്ഞു. യുവ കുറ്റവാളികളെ ജയിലില്‍ അയയ്ക്കുന്നത് കുറയ്ക്കാനായി ബോര്‍സ്റ്റാല്‍-സ്‌റ്റൈല്‍ ക്യാംപുകള്‍ തിരിച്ചെത്തിക്കും.
പുതിയ യൂത്ത് ഇന്റര്‍വെന്‍ഷന്‍ കോടതികളാണ് മറ്റൊരു സുപ്രധാന നീക്കം. ജഡ്ജിമാര്‍ക്ക് പുറമെ യൂത്ത് ജസ്റ്റിസ് സര്‍വ്വീസുകളും, സ്‌പെഷ്യലിസ്റ്റ് സപ്പോര്‍ട്ടും ഒരുമിപ്പിച്ച് യുവാക്കളെ കുറ്റകൃത്യങ്ങളുടെ പാറ്റേണില്‍ നിന്നും മാറ്റിയെടുക്കാനുള്ള ശ്രമങ്ങളും വ്യാപകമാക്കും. കുറ്റകൃത്യങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി ഇത് പരിഹരിക്കുകയാകും ഇവരുടെ ലക്ഷ്യം.