
















ഇറാനുമായി സമാധാന കരാറിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇറാന്‍. സമാധാന കരാറില്‍ എത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. യുഎസ് - ഇറാന്‍ കരാറിന് പ്രാദേശിക രാജ്യങ്ങള്‍ അംഗീകാരം നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. കൂടാതെ ഇറാനെ ആക്രമിക്കില്ലെന്നും ഇറാനും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്ന് പദ്ധതി ഒഴിവാക്കിയെന്നും ട്രംപ് പറഞ്ഞിരുന്നു.
സമാധാന കരാര്‍ ഒപ്പിടുന്ന സമയവും സ്ഥലവും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപ് അറിയിച്ചിരുന്നത്. ഇറാന് എതിരെയുള്ള ആക്രമണം അവസാനിപ്പിച്ചുവെന്ന് ട്രംപ് വീണ്ടും പറഞ്ഞിട്ടുണ്ട്. സെനറ്റ് സ്ഥാനാര്‍ത്ഥി ബാരി മൂറിന്റെ ടെലി റാലിയിലാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്. ആണവായുധം നിര്‍മിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചെന്നാണ് ട്രംപ് പറയുന്നത്.
ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍വാങ്ങിയെന്ന് പെട്ടെന്ന് പ്രഖ്യാപിച്ച ട്രംപ് ഈ വാരാന്ത്യത്തോടെ സമാധാന കരാര്‍ ഒപ്പിടുമെന്ന പ്രതീക്ഷയും പങ്കുവച്ചിരുന്നു. അതേസമയം കരാറില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. കരാറിന്റെ ഏകദേശ അന്തിമ രൂപം തയ്യാറായെന്നാണ് ട്രംപ് അറിയിച്ചത്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ തന്നെ ഇറാന്റെ ഔദ്യോഗിക മാധ്യമം ഇക്കാര്യത്തില്‍ ഒരു അന്തിമതീരുമാനമായിട്ടില്ലെന്ന് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് വ്യക്തമാക്കി.