
















60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് യുഎസും, ഇറാനും വീണ്ടും അക്രമം കടുപ്പിക്കുന്നു. ലോകത്തിന്റെ സമാധാനം കെടുത്തിയാണ് അക്രമം പുനരാരംഭിച്ചത്. ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്ക് കടുത്ത ആശങ്ക സമ്മാനിച്ച് കുവൈത്തിനും, ബഹ്‌റിനും നേര്‍ക്ക് ഇറാന്‍ മിസൈലുകള്‍ തൊടുക്കുന്നുണ്ട്.
ഇസ്ലാമിക് റിപബ്ലിക്കിനെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന് പകരമായി എട്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമം നടത്തിയതായി ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ അക്രമിച്ചതിന് പകരം ബഹ്‌റിനിലെ യുഎസ് നേവിയുടെ ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനവും, കുവൈത്തിലെ അലി അല്‍ സലേം എയര്‍ ബേസിനും നേര്‍ക്കാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ബാലിസ്റ്റിക് മിസൈലുകളും, ഡ്രോണും തൊടുത്തത്. 
എന്നാല്‍ ഈ മിസൈലുകളെല്ലാം യുഎസ് സൈന്യം തടുത്തിട്ടതായി സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷമാണ് ഈ അപകടകരമായ സ്ഥിതി രൂപപ്പെടുന്നത്. ഈ ദിവസങ്ങളില്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നരകം സമ്മാനിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ ബന്ധമുള്ള ഓയില്‍ ടാങ്കറിന് നേര്‍ക്ക് ഇറാന്‍ അക്രമം നടത്തിയതോടെയാണ് യുഎസ് നടപടി തുടങ്ങിയത്. 24 മണിക്കൂറിനിടെ യുഎസ് രണ്ടാം തവണയും ഇറാനില്‍ ബോംബ് വര്‍ഷിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ മൈനുകള്‍ ഇടുന്ന സംവിധാനങ്ങള്‍ക്കും, ഡ്രോണ്‍ ശേഖരണ കേന്ദ്രങ്ങള്‍ക്കും, നിരീക്ഷണ, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്കും, വ്യോമപ്രതിരോധത്തിനും നേരെയാണ് യുഎസ് സെന്‍ഡ്രല്‍ കമ്മാന്‍ഡ് കടുത്ത ആഘാതം സമ്മാനിച്ചത്.