CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 55 Seconds Ago
Breaking Now

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുത്; ഗവണ്‍മെന്റിന് നിര്‍ദ്ദേശവുമായി ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി; ഡിപ്പന്റന്‍ഡ് വര്‍ക്ക് വിസയുള്ളവര്‍ക്ക് പ്രധാന അപേക്ഷകനൊപ്പം ഐഎല്‍ആര്‍ യോഗ്യത നല്‍കണം

നിലവില്‍ യുകെയിലുള്ളവരെയും നിയമമാറ്റങ്ങള്‍ ബാധിക്കുന്നതിനെ കമ്മിറ്റി ശക്തമായി എതിര്‍ക്കുന്നു

ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ യോഗ്യതയ്ക്കുള്ള കാലയളവ് ദീര്‍ഘിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കുടിയേറ്റക്കാര്‍ക്ക് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ നീക്കത്തില്‍ സുപ്രധാന ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി. ഐഎല്‍ആറില്‍ നടത്തുന്ന പരിഷ്‌കാരങ്ങളിലൂടെ യോഗ്യതാ കാലയളവ് നീട്ടുന്നത് ദീര്‍ഘവ്യാപകമായ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. 

'ഏണ്‍ഡ് സിറ്റിസണ്‍ഷിപ്പ്' നേടണമെന്ന ഗവണ്‍മെന്റ് നിര്‍ദ്ദേശം പരിശോധിച്ച ഹൗസ് ഓഫ് ലോര്‍ഡ്‌സ് ജസ്റ്റിസ് & ഹോം അഫയേഴ്‌സ് കമ്മിറ്റിയാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. നിലവില്‍ ഐഎല്‍ആറിനുള്ള അഞ്ച് വര്‍ഷത്തെ യോഗ്യതാ കാലയളവ് തുടരണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇത് 10, 15, 20 വര്‍ഷങ്ങളിലേക്ക് നീട്ടുന്നത് കുടിയേറ്റക്കാരെ അനിശ്ചിതാവസ്ഥയിലാക്കുകയും, ദാരിദ്ര്യത്തിലേക്ക് വീഴാനും സാധ്യത ഏറുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഐഎല്‍ആറിനെ പൊതു ഫണ്ടില്‍ നിന്നും വേര്‍പെടുത്താനും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നിലവില്‍ യുകെയിലുള്ളവരെയും നിയമമാറ്റങ്ങള്‍ ബാധിക്കുന്നതിനെ കമ്മിറ്റി ശക്തമായി എതിര്‍ക്കുന്നു. 

ഈ നീക്കം സ്‌കില്‍ഡ് വര്‍ക്കര്‍മാരെ യുകെയില്‍ നിന്നും അകറ്റുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രധാന അപേക്ഷകനൊപ്പം ഡിപ്പന്‍ഡന്റ് വര്‍ക്ക് വിസയുള്ളവര്‍ക്കും സെറ്റില്‍മെന്റിന് യോഗ്യത നല്‍കാനും ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി ആവശ്യപ്പെടുന്നു. യുകെയില്‍ ഭൂരിഭാഗവും ചെലവിടുന്ന കുട്ടികള്‍ക്ക് 18 തികയുമ്പോള്‍ സ്വാഭാവികമായി സെറ്റില്‍മെന്റ് പദവി അനുവദിക്കണമെന്നതാണ് സുപ്രധാനമായ നിര്‍ദ്ദേശം. 




കൂടുതല്‍വാര്‍ത്തകള്‍.