സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതല്‍ തുടങ്ങും. എച്ച്എല്‍എല്‍ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ഉറവിടം അറിയാത്ത രോഗ ബാധിതര്‍ കൂടുന്ന സഹചര്യത്തിലാണ് കൊവിഡ് ദ്രുത പരിശോധന തുടങ്ങുന്നത്.
രക്തം എടുത്ത് പ്ലാസ്മ വേര്‍തിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എം എല്‍ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റല്‍ സര്‍വലൈന്‍സിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. സാമൂഹിക പ്യാപനം ഉണ്ടായോ എന്നറിയാന്‍ ഉള്ള പരിശോധനക്ക് എച്ച് എല്‍ എലിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെന്‍സിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പൂണെ വൈറോളജി ലാബിന്റെ അംഗീകാരവും ഈ കിറ്റുകള്‍ക്ക് ഉണ്ട്.
ആദ്യ ഘട്ടത്തില്‍ 10000 കിറ്റുകള്‍ വീതം തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ എത്തിച്ചു. 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച പരിശീലനം നല്‍കും. അതിന് ശേഷം തിങ്കളാഴ്ച മുതല്‍ വ്യാപക പരിശോധന തുടങ്ങും. ഉറവിടം അജ്ഞാതമായ രോഗ ബാധിതര്‍ കൂടുതല്‍ ആയതോടെയാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താന്‍ ഉള്ള ആന്റിബോഡി പരിശോധന. ഐ ജി ജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറച്ചുനാള്‍ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആ ആള്‍ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം.
എന്നാല്‍, ആ വ്യക്തിയുടെ സമ്പര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം, ഐ ജി എം പൊസിറ്റീവ് ആകുകയാണെങ്കില്‍ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാള്‍ ആയില്ലെന്ന് ഉറപ്പിക്കാം. ചികിത്സയും നല്‍കാം. ഒരു ദിവസത്തെ രോഗ ബാധിതരുടെ എണ്ണം 100 കവിയുന്നതും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവര്‍ കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതര്‍ കൂടുന്നതുമെല്ലാം സംസ്ഥാനത്ത് കടുത്ത ആശങ്ക ഉണ്ടാക്കും. ഈ സഹചര്യത്തിലാണ് കേരളത്തില്‍ കൊവിഡ് ദ്രുത പരിശോധന തുടങ്ങുന്നത്.