ബ്രിട്ടനില്‍ കൊവിഡ് തലവേദന പലവിധത്തിലാണ് വ്യാപിച്ച് നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് ബോറിസ് ജോണ്‍സനും, അദ്ദേഹത്തിന്റെ മുതിര്‍ന്ന ശാസ്ത്രീയ ഉപദേശകരും രംഗത്ത്. നോര്‍ത്ത്, സൗത്ത് മേഖലകള്‍ തമ്മില്‍ വൈറസിന്റെ എണ്ണത്തില്‍ കാര്യമായ വ്യത്യാസം നിലനില്‍ക്കുന്നു. കേസുകളും, മരണങ്ങളും കൂടുന്ന അവസ്ഥ വന്നാല്‍ 'വിലയേറിയ' രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണും പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പില്‍ വ്യക്തമാക്കി.
എന്‍എച്ച്എസിനെ സംരക്ഷിക്കാനും ജീവനുകള്‍ രക്ഷിക്കാനും രോഗത്തിനെതിരെ എങ്ങിനെ പോരാടണമെന്ന് ബ്രിട്ടീഷുകാര്‍ക്ക് വ്യക്തമായറിയാമെന്ന് ബോറിസ് ചൂണ്ടിക്കാണിച്ചു. യുകെ സുപ്രധാനമായ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നതായി വ്യക്തമാക്കിയ അദ്ദേഹം പ്രതിരോധങ്ങള്‍ വലിച്ചെറിഞ്ഞ് വീണ്ടും കര്‍ശന നടപടികളിലേക്ക് തിരികെ എത്തിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. സമ്പദ് വ്യവസ്ഥയെ തുറന്നിടണമെന്ന് വാദിക്കുന്ന ടോറി പാര്‍ട്ടി നേതാക്കള്‍ക്കും പ്രധാനമന്ത്രി വിശദീകരണം നല്‍കി.
വൈറസിനെ അതിന്റെ വഴിക്ക് വിടുന്ന സ്വീഡിഷ് രീതി എന്‍എച്ച്എസില്‍ ആളുനിറയാനും, ആയിരങ്ങള്‍ അധികമായി മരിക്കാനും ഇടയാക്കും. അതേസമയം റൂള്‍ ഓഫ് സിക്‌സും, രാത്രി 10ന് തുടങ്ങുന്ന കര്‍ഫ്യൂവിന്റെയും വിധി തീരുമാനിക്കാന്‍ സമയമായില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ്-19നുമായി ജീവിക്കാന്‍ പഠിക്കണമെന്നാണ് മുതിര്‍ന്ന വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. തലമുറകളോളം ഇത് ഇവിടെ തന്നെ കാണുമെന്നാണ് ഇവരുടെ നിലപാട്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ മറ്റ് മേഖലകളേക്കാള്‍ ഇരട്ടിയാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌കോട്ട്‌ലണ്ടില്‍ ആഗസ്റ്റിന് വിപരീതമായി 14 ഇരട്ടി അധികം കേസുകളാണ് പുറത്തുവരുന്നത്.
ഇതിനിടെ പ്രധാനമന്ത്രിയുടെ കര്‍ശന നിയന്ത്രണങ്ങള്‍ പതിയെ ആണെങ്കിലും ഫലം കണ്ടുതുടങ്ങിയെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ നടത്തിയ പഠനത്തില്‍ ഇംഗ്ലണ്ടിലെ ആര്‍-റേറ്റ് 1.7-ല്‍ നിന്നും 1.1-ലേക്ക് താഴ്ന്നതായാണ് കണ്ടെത്തല്‍. കര്‍ശനമായ നടപടികള്‍ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.