
















ഇറാന്‍ യുദ്ധത്തിന്റെ മറ്റൊരു പ്രത്യാഘാതം ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസിനെ തേടിയെത്തുന്നു. യുദ്ധം തുടര്‍ന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ മരുന്നുകളുടെ ക്ഷാമം തുടങ്ങുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പെയിന്‍കില്ലര്‍ മുതല്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വരെ ക്ഷാമത്തിന്റെ കൂട്ടത്തില്‍ പെടുമെന്നതാണ് അവസ്ഥ.
ഇതിനൊപ്പം വില വര്‍ദ്ധിക്കാനും ഇടയുണ്ട്. സുപ്രധാന അടിസ്ഥാന ഘടകങ്ങളുടെ ലഭ്യതക്കുറവാണ് വിതരണ ശൃംഖലയുടെ താളം തെറ്റിക്കുന്നത്. എണ്ണ, ഗ്യാസ്, ക്രോപ് ഫെര്‍ട്ടിലൈസര്‍, ഹീലിയം എന്നിവയ്ക്ക് ശേഷമാണ് ഇപ്പോള്‍ ഹെല്‍ത്ത് മേഖലയിലെ അവശ്യ വസ്തുക്കള്‍ക്കും ലഭ്യതക്കുറവ് നേരിടുന്നത്.
'ഒരു കൊടുങ്കാറ്റ് രൂപം കൊള്ളുന്നത്. ഗള്‍ഫിലെ പ്രതിസന്ധി ഹോര്‍മുസ് അടച്ചിട്ടിരിക്കുകയാണ്. ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യ. നിരവധി ജനറിക് മരുന്നുകളും, ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രഡിയന്റ്‌സും അവര്‍ നിര്‍മ്മിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത് പുറത്തേക്ക് വരുന്നത് ബുദ്ധിമുട്ടാകും', മൂഡീസിലെ സപ്ലൈ ചെയിന്‍ റിസ്‌ക് മാനേജ്‌മെന്റ് ഡയറക്ടര്‍ ഡേവിഡ് വീക്‌സ് പറഞ്ഞു.
ദുബായ്, ദോഹ, അബുദാബി എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകള്‍ നേരത്തെ അടച്ചിരുന്നു. ഇപ്പോള്‍ പരിമിതമായ തോതിലാണ് പ്രവര്‍ത്തനം. ഇതുമൂലം ഫാര്‍മ കമ്പനികള്‍ക്ക് ഷിപ്‌മെന്റുകള്‍ എത്തിക്കാന്‍ മറ്റ് വഴികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഷിപ്പിംഗ് വഴിയാണ് കൂടുതല്‍ മരുന്നുകളും എത്തിക്കൊണ്ടിരുന്നത്. ഹോര്‍മുസ് അടച്ചത് ഇതിന് പ്രതിസന്ധി ഉയര്‍ത്തുകയാണ്.