
















മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലോകം അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. ഇന്ധനക്ഷാമവും, ഉയര്‍ന്ന വിലയും ചേര്‍ന്നുള്ള കൊടുങ്കാറ്റാണ് രൂപപ്പെടുന്നത്. ഉയരുന്ന എനര്‍ജി ചെലവുകളും, ആഗോള സമ്പദ് വ്യവസ്ഥ സംബന്ധിച്ച ആശങ്കകളും വളരുകയാണ്.
ഏഷ്യ മുതല്‍ യൂറോപ്പ് വരെയുള്ള രാജ്യങ്ങളില്‍ ഇന്ധനം റേഷനിംഗ് രീതിയില്‍ നല്‍കാനും, യാത്രാ നിരോധനങ്ങള്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ബന്ധിതമായിട്ടുണ്ട്. ഇറാനെതിരായ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്കിനെ ഞെരുക്കി ഇന്ധന വിതരണത്തില്‍ സാരമായ പ്രത്യാഘാതം സൃഷ്ടിച്ചതാണ് ഈ അവസ്ഥയ്ക്ക് ഇടയാക്കുന്നത്. 
വില കുതിച്ചുയരുന്നതിനിടെ ഉപഭോഗം കുറയ്ക്കാനുള്ള നടപടികളാണ് ഈജിപ്ത് സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ഷോപ്പുകളുടെ പ്രവര്‍ത്തന സമയം തുരുക്കിയിട്ടുണ്ട്. പെട്രോള്‍ വില കുതിച്ചുയര്‍ന്നതോടെ ഓസ്‌ട്രേലിയ ഫ്യൂവല്‍ ടാക്‌സ് പകുതിയാക്കിയാണ് ആഘാതം ചുരുക്കാന്‍ ശ്രമിക്കുന്നത്. ആശങ്ക മൂലം ആളുകള്‍ ഇന്ധനം വാങ്ങിക്കൂട്ടുന്നത് ചില മേഖലകളില്‍ ഇന്ധനക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്.
സൗത്ത് കൊറിയയില്‍ വാഹന നമ്പര്‍ ക്രമം അനുസരിച്ച് ആഴ്ചയില്‍ ഒരു ദിവസം ഉപയോഗത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ലെവല്‍ 3-യിലേക്ക് കടന്നാല്‍ കൂടുതല്‍ നിയന്ത്രണം വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബ്രിട്ടനില്‍ ജനങ്ങള്‍ പ്രത്യാഘാതത്തിന്റെ ചെലവ് കൂടി അധികം വൈകാതെ വഹിക്കേണ്ടി വരുമെന്ന് റീട്ടെയിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ചുവപ്പുനാടയും, എനര്‍ജി പ്രൈസും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രശ്‌നം രൂക്ഷമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പണപ്പെരുപ്പ സമ്മര്‍ദം രൂക്ഷമായതോടെ വിലക്കയറ്റം വര്‍ദ്ധിച്ച് തുടങ്ങിയതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം പറഞ്ഞു.