രണ്ടാം ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കാനുള്ള അധികാരം നേടി ബോറിസ് ജോണ്‍സണ്‍. പുതിയ ടിയര്‍ വിലക്കുകള്‍ നേടിയെടുക്കാന്‍ പ്രധാനമന്ത്രി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറിന് നന്ദി പറയേണ്ടി വരും. പാര്‍ട്ടി വിപ്പ് ലംഘിച്ച് അന്‍പതിലേറെ ടോറി എംപിമാര്‍ പാര്‍ലമെന്റില്‍ വിമതനീക്കം സംഘടിപ്പിച്ചപ്പോഴാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനവുമായി സ്റ്റാര്‍മര്‍ ഒരു കൈസഹായം നല്‍കിയത്.
78-നെതിരെ 291 വോട്ടുകള്‍ക്കാണ് പുതിയ 3 ടിയര്‍ സിസ്റ്റം ഒപ്പുവെച്ചത്. ലേബര്‍ വിട്ടുനിന്നതോടെയാണ് കേടുപാടില്ലാതെ സംഗതി കടമ്പ പൂര്‍ത്തിയാക്കിയത്. 55 ടോറി എംപിമാരാണ് പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ക്ക് എതിരെ നിലകൊണ്ടത്. അതേസമയം ലേബര്‍ പാര്‍ട്ടിയിലും വിമതനീക്കങ്ങള്‍ ദൃശ്യമായി. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നേതാവിന്റെ തീരുമാനം ലംഘിച്ച് 15 ലേബര്‍ എംപിമാര്‍ നിയമങ്ങള്‍ക്ക് എതിരെ വോട്ട് ചെയ്തു. ലേബര്‍ വിട്ടുനിന്നത് കൊണ്ട് രക്ഷപ്പെട്ടെങ്കിലും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുപോലെ എതിര്‍ത്ത് വോട്ട് ചെയ്‌തെങ്കില്‍ പ്രധാനമന്ത്രി തോല്‍വി നേരിടുമായിരുന്നു.
എന്തായാലും വിമതനീക്കങ്ങള്‍ വെളിവായതോടെ ഇനി വൈറസിനെ നിയന്ത്രിക്കാന്‍ ഏകപക്ഷീയമായ അടച്ചുപൂട്ടലിലൂടെ സാധ്യമല്ലെന്ന് ഉറപ്പായി. അതേസമയം സ്വന്തം എംപിമാരുടെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ തള്ളി ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് രംഗത്തെത്തി. ഇതിന് പകരം ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പാര്‍ട്ടി എംപിമാരോട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടത് ചര്‍ച്ചയാക്കാനാണ് റാബ് ശ്രമിച്ചത്. ഇന്‍ഫെക്ഷന്‍ നിരക്ക് കുറഞ്ഞ മേഖലകളെ ഡിസംബര്‍ 16ന് റിവ്യൂ നടത്തുമ്പോള്‍ കര്‍ശനമായ ടിയറുകളില്‍ നിന്നും നീക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ബോറിസ് എതിര്‍പ്പുകളെ മറികടക്കാന്‍ ശ്രമിച്ചത്.
അതേസമയം ഒരുപാട് ഇളവുകളൊന്നും തല്‍ക്കാലം നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ആവര്‍ത്തിച്ചു. 'നമുക്ക് ഇതിനെ തോല്‍പ്പിച്ചേ മതിയാകൂ, നമുക്ക് ഒരുമിച്ച് നിന്നാലാണ് ഇതിനെ തോല്‍പ്പിക്കാന്‍ കഴിയുക', ഹാന്‍കോക് അഭ്യര്‍ത്ഥിച്ചു.