ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ ഈസ്റ്ററിന് അപ്പുറത്തേക്കും നീളുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ വേഗത കൂട്ടിയിട്ടും മറുവശത്ത് മരണസംഖ്യ ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഈ തീരുമാനത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1610 പുതിയ ഇരകളെ വൈറസ് കവര്‍ന്നിട്ടുണ്ട്. കൂടാതെ കെയര്‍ ഹോമുകളിലെ മരണങ്ങള്‍ ഇരട്ടിയാവുകയും, വാക്‌സിനേഷന്‍ കുറയുകയും ചെയ്തതും തിരിച്ചടിയായി.
സ്‌കൂള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഒഴികെ ലോക്ക്ഡൗണില്‍ മറ്റ് ഇളവുകളൊന്നും ആദ്യത്തെ റിവ്യൂ പോയിന്റില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മന്ത്രിമാര്‍ക്കുള്ള മുന്നറിയിപ്പ്. അടുത്ത മാസം പകുതിയിലാണ് വിലക്കുകള്‍ സംബന്ധിച്ച് റിവ്യൂ നടക്കുന്നത്. ലോക്ക്ഡൗണില്‍ സുപ്രധാന ഇളവുകള്‍ അനുവദിക്കാനുള്ള തീയതിയായി ഏപ്രില്‍ 2, ഗുഡ് ഫ്രൈഡേ ദിനമാണ് ബോറിസ് ജോണ്‍സണ്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈസ്റ്റര്‍ സമയത്ത് ജനങ്ങള്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള രഹസ്യ പദ്ധതിയും പ്രധാനമന്ത്രി മുന്നോട്ട് വെച്ചതായി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷെ വാക്‌സിനേഷന്‍ പദ്ധതി നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോയില്ലെങ്കില്‍ ഈ തീയതിയും അസ്ഥാനത്താകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. തിങ്കളാഴ്ച ബിസിനസ്സ് നേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് വിലക്കുകള്‍ മേയ് അല്ലെങ്കില്‍ ജൂണ്‍ വരെയെങ്കിലും നീണ്ടുനില്‍ക്കാമെന്ന് മന്ത്രിമാര്‍ വെളിപ്പെടുത്തിയത്. ഫിസര്‍ വാക്‌സിന്റെ സപ്ലൈ ഫാക്ടറി അപ്‌ഗ്രേഡ് മൂലം കുറയുകയാണ്. ഫെബ്രുവരി മധ്യത്തോടെ 15 മില്ല്യണ്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ലക്ഷ്യം.
തുടര്‍ച്ചയായ മൂന്നാം ദിവസവും വാക്‌സിന്‍ ലഭിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 204,000 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്, കഴിഞ്ഞ വെള്ളിയാഴ്ച 324,000 പേര്‍ക്ക് വാക്‌സിന്‍ കിട്ടിയ സമയത്താണ് ഇത്. ഫിസര്‍ വാക്‌സിന്‍ ആവശ്യത്തിന് എത്തിച്ചേരുന്നില്ലെന്നത് ക്യാബിനറ്റില്‍ ഭീതി പടര്‍ത്തുന്നതായാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണനിരക്കുള്ള രാജ്യമായി ബ്രിട്ടനില്‍ തുടരുകയാണ്.