CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 32 Seconds Ago
Breaking Now

പണിപാളി പ്രധാനമന്ത്രി; മണ്ടേല്‍സണ്‍ സെക്യൂരിറ്റി വെറ്റിംഗില്‍ പരാജയപ്പെട്ടിരുന്നു; സമ്മതിച്ച് നം.10; ഒന്നും അറിഞ്ഞില്ലെന്ന് വീണ്ടും ന്യായീകരിച്ച് സ്റ്റാര്‍മര്‍; ഫോറിന്‍ ഓഫീസ് മേധാവിയെ ബലിയാടാക്കി കസേരയില്‍ പിടിച്ചുനിന്ന് പ്രധാനമന്ത്രി

ആരാണ് വെറ്റിംഗ് നടപടിക്രമങ്ങള്‍ തള്ളി മണ്ടേല്‍സനെ നിയോഗിക്കാന്‍ അധികാരം ഉപയോഗിച്ചതെന്നാണ് ചോദ്യം

പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചത് സെക്യൂരിറ്റി വെറ്റിംഗില്‍ പരാജയപ്പെട്ടതിന് ശേഷമാണെന്ന് വ്യക്തമായതോടെ കീര്‍ സ്റ്റാര്‍മര്‍ വീണ്ടും വിവാദത്തില്‍. മണ്ടേല്‍സണ്‍ സുരക്ഷാ പരിശോധനകള്‍ വിജയിച്ചിരുന്നില്ലെന്നാണ് ഫോറിന്‍ ഓഫീസ് രേഖകള്‍ വ്യക്തമാക്കിയത്. എന്നിട്ടും വിദേശകാര്യ മന്ത്രാലയം ഇയാളെ അംബാസിഡറാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയെന്നാണ് കണ്ടെത്തല്‍. 

ഇതോടെ പ്രധാനമന്ത്രി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ലമെന്റിനോട് നുണ പറഞ്ഞുവെന്ന ചോദ്യമാണ് ഉയരുന്നത്. വെറ്റിംഗ് നടപടിക്രമങ്ങള്‍ ഫോറിന്‍ ഓഫീസാണ് നടത്തിയതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ ന്യായീകരണം. അല്ലാതെ ഇതേക്കുറിച്ച് താനോ, മന്ത്രിമാരോ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് കീര്‍ സ്റ്റാര്‍മറുടെ പ്രതികരണം. 

യുഎസ് അംബാസിഡര്‍ പദവിയിലേക്കുള്ള വെറ്റിംഗില്‍ പരാജയപ്പെട്ടിട്ടും ഫോറിന്‍ ഓഫീസ് ഈ തീരുമാനം മറികടക്കുകയായിരുന്നു. പുതിയ വിവാദം കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെ ഫോറിന്‍ ഓഫീസ് മേധാവി ഓളി റോബിന്‍സിനെയാണ് ബലിയാടാക്കി പുറത്താക്കിയിരിക്കുന്നത്. ഇത്രയേറെ വിഭാഗങ്ങള്‍ എതിര്‍ത്തിട്ടും മണ്ടേല്‍സണ്‍ എങ്ങനെ യുഎസിലേക്കുള്ള അംബാസിഡറായി മാറിയെന്നാണ് ചോദ്യം ഉയരുന്നത്. 

കുട്ടിപ്പീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് മണ്ടേല്‍സനെ സൂക്ഷിക്കണമെന്ന ഉപദേശം ലഭിച്ചത്. കൂടാതെ രണ്ട് തവണ ക്യാബിനറ്റ് പദവി രാജിവെയ്‌ക്കേണ്ടി വന്ന വ്യക്തി കൂടിയാണ് ഇയാളെന്നതിനാല്‍ ഫോറിന്‍ ഓഫീസിന് ശക്തമായ താക്കീതും ലഭിച്ചിരുന്നു. യുകെ സെക്യൂരിറ്റി വെറ്റിംഗ് ഡിവിഷന്‍ മണ്ടേല്‍സനെ തള്ളിയിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. 

ഇതോടെ ആരാണ് വെറ്റിംഗ് നടപടിക്രമങ്ങള്‍ തള്ളി മണ്ടേല്‍സനെ നിയോഗിക്കാന്‍ അധികാരം ഉപയോഗിച്ചതെന്നാണ് ചോദ്യം. കഴിഞ്ഞ വര്‍ഷം ഇതേ വിഷയത്തില്‍ മണ്ടേല്‍സനെ പുറത്താക്കുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.