
















എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാനായി 42 മില്ല്യണോളം രോഗികള്‍ സുദീര്‍ഘമായ കാത്തിരിപ്പ് നേരിട്ടതായി കണക്കുകള്‍. ഒരു ദശകമായി സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എന്‍എച്ച്എസ് പരാജയപ്പെടുന്നതായാണ് ഇതോടെ വ്യക്തമായത്. വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയുന്നത് നേട്ടമായി ലേബര്‍ ഗവണ്‍മെന്റ് അവകാശപ്പെടുമ്പോഴാണ് ഈ വൈരുദ്ധ്യം.
ഈ വിഷമിപ്പിക്കുന്ന നാഴികക്കല്ല് പത്ത് വര്‍ഷം രോഗികള്‍ നേരിട്ട വേദനയും, ഉത്കണ്ഠയും, മോശമാകുന്ന ആരോഗ്യത്തിന്റെയും ലക്ഷണമാണെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കി. ഒരു ജിപിയുടെ റഫറല്‍ ലഭിച്ചാല്‍ 18 ആഴ്ചയ്ക്കുള്ളില്‍ 92 ശതമാനം രോഗികള്‍ക്ക് ചികിത്സ നല്‍കുകയെന്നതാണ് ആശുപത്രികളുടെ ലക്ഷ്യം. എന്നാല്‍ 2016 ഫെബ്രുവരിക്ക് ശേഷം ഈ ലക്ഷ്യം അന്യമായി തുടരുകയാണ്.
ഏറ്റവും പുതിയ ഡാറ്റ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കാന്‍ ഇരിക്കവെയാണ് ലക്ഷ്യം നേടുന്നത് അസാധ്യമായിരിക്കുമെന്ന് ആരോഗ്യ മേധാവികള്‍ സമ്മതിക്കുന്നത്. 61 ശതമാനത്തിന് അടുത്ത് മാത്രമാണ് ലക്ഷ്യമിട്ട തോതില്‍ ചികിത്സ നല്‍കാന്‍ കഴിയുന്നത്. ഈ പാര്‍ലമെന്റിന്റെ സമയപരിധിയില്‍ ലക്ഷ്യം നേടുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പ്രഖ്യാപനം.
മൂന്ന് വര്‍ഷത്തിനിടെ വെയ്റ്റിംഗ് ലിസ്റ്റ് ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഈ വിന്ററില്‍ എ&ഇ വെയ്റ്റിംഗ് സമയം നാല് മണിക്കൂറായിരുന്നു. ഇത് നാല് വര്‍ഷത്തിനിടെ ഏറ്റവും മികച്ച കാത്തിരിപ്പ് സമയമായിരുന്നുവെന്നും ഐപിപിആര്‍ തിങ്ക്ടാങ്കില്‍ സംസാരിക്കവെ സ്ട്രീറ്റിംഗ് പറഞ്ഞു. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയ 2024 ജൂലൈ മുതല്‍ പ്രതിമാസം 504,000 രോഗികള്‍ 18 ആഴ്ച സമയപരിധി കഴിഞ്ഞും ചികിത്സയ്ക്കായി കാത്തിരുന്നു.