യുകെയില്‍ ഒമിക്രോണ്‍ വ്യാപനം അതിതീവ്രമായ സാഹചര്യം സൃഷ്ടിച്ച ശേഷം കെട്ടടങ്ങുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറില്‍ 76,807 പുതിയ കൊവിഡ് ഇന്‍ഫെക്ഷനുകളാണ് യുകെയില്‍ സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് 176,191 കേസുകള്‍ രേഖപ്പെടുത്തി റെക്കോര്‍ഡ് സൃഷ്ടിച്ച സാഹചര്യത്തില്‍ നിന്നും 54% കുറവാണ് കേസുകളില്‍ കണ്ടെത്തിയിട്ടുള്ളത്.
ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ പീക്കില്‍ എത്തിയെന്നാണ് സൂചന. 28 ദിവസത്തിനിടെ പോസിറ്റീവായി കണ്ടെത്തിയ 297 പേരാണ് യുകെയില്‍ മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയില്‍ നിന്നും 3% വര്‍ദ്ധനവാണിത്. മരണസര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് രേഖപ്പെടുത്തിയ 177,000 പേരാണുള്ളതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ മരണസംഖ്യയാണിത്.
യുകെ കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുന്നതായുള്ള സന്ദേശമാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് ആവര്‍ത്തിക്കുന്നത്. ഇംഗ്ലണ്ടിലെ എല്ലാവിധ കൊവിഡ് വിലക്കുകളും റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജാവിദ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ രീതി കേസുകള്‍ വീണ്ടും ഉയരാന്‍ ഇടയാക്കുമെന്ന് മുതിര്‍ന്ന എന്‍എച്ച്എസ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ രോഗികളെ സംരക്ഷിക്കാനായി വാക്‌സിനെടുക്കേണ്ടത് ഡ്യൂട്ടിയുടെ ഭാഗമാണെന്ന് എന്‍എച്ച്എസ് കൊവിഡ് വാക്‌സിനേഷന്‍ ഡെപ്യൂട്ടി ലീഡ് ഡോ. നിക്കി കനാനി പറഞ്ഞു. ലണ്ടനില്‍ വാക്‌സിന്‍ നിബന്ധനയ്ക്ക് എതിരെ പ്രതിഷേധങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ഡോ. നിക്കിയുടെ പ്രതികരണം. ഏപ്രില്‍ 1നകം ഡബിള്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്ത എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നതാണ് അവസ്ഥ.