CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 56 Seconds Ago
Breaking Now

ഇംഗ്‌ളീഷ് ബാഡ് മിന്റണ്‍ നാഷണല്‍സില്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി കുന്നംകുളത്തുകാരന്‍; മലയാളികള്‍ക്ക് അഭിമാനമാനമായി നിഖില്‍ പുലിക്കോട്ടില്‍

ട്രിപ്പിള്‍ ഗോള്‍ഡ് മെഡലുകള്‍ ഉയര്‍ത്തി നിഖില്‍ ടൂര്‍ണമെന്റിലെ സുവര്‍ണ്ണ താരമാവുകയായിരുന്നു.

വാര്‍വിക്ക്ഷയര്‍: വാര്‍വിക്ക്ഷയര്‍  യൂണിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലുകള്‍ തൂത്തുവാരി മലയാളികള്‍ക്ക് അഭിമാനമായി കുന്നംകുളത്തുകാരന്‍, നിഖില്‍ പുലിക്കോട്ടില്‍.  ഇംഗ്‌ളീഷ് നാഷണല്‍സില്‍ പതിനഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സിംഗ്ള്‍സില്‍ ചാമ്പ്യന്‍ ആവുകയും, ഡബിള്‍സില്‍ യോര്‍ക്ഷെയര്‍, ഹാലിഫാക്‌സില്‍ നിന്നുള്ള  ഫില്‍ ഡാനിയേലുമായി കൂട്ടൂചേര്‍ന്ന് ഡബിള്‍സില്‍ സ്വര്‍ണ്ണം നേടുകയും, മിക്‌സഡ് ഡബിള്‍സില്‍ മുന്‍ ഇന്‍ഡോനേഷ്യന്‍ നാഷണല്‍ താരത്തിന്റെ മകളും, ലൗഗ്‌ബോറോ, ലെസ്റ്ററില്‍ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേര്‍ന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ട്  

ട്രിപ്പിള്‍ ഗോള്‍ഡ് മെഡലുകള്‍ ഉയര്‍ത്തി നിഖില്‍ ടൂര്‍ണമെന്റിലെ സുവര്‍ണ്ണ താരമാവുകയായിരുന്നു.

 

2023 ല്‍ നിഖില്‍ U13 ഇംഗ്ലീഷ് ബാഡ്mമിന്റണ്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍  സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടികൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്‌ളീഷ് നാഷണല്‍സില്‍  എഴുതിച്ചേര്‍ത്തത്. നാലുവര്‍ഷമായി തുടര്‍ച്ചയായി നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധേയമായി ഉയര്‍ന്നുവരുന്ന നിഖിലിന്  ഈ വിജയം തന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ക്കൂടി ചാര്‍ത്തിയിരിക്കുകയാണ്.

 

സിംഗിള്‍സ് ഫൈനല്‍ മത്സരത്തില്‍ നിഖില്‍ അനായാസേന  21 -14, 21 -16 എന്നീ സ്‌കോറുകള്‍ക്കു എതിരാളിയായ വാര്‍വിക്ഷയറില്‍ നിന്നുള്ള ശുചിര്‍ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളില്‍ തളക്കുകയായിരുന്നു.  ഡബിള്‍സില്‍ യോര്‍ക്ക്ഷയറിലെ ഹാലിഫാക്സില്‍ നിന്നുള്ള  ഫില്‍ ഡാനിയേലുമായി ചേര്‍ന്നുണ്ടാക്കിയ ഡബിള്‍സ് പാര്‍ട്ണര്‍ഷിപ്പിലും, മിക്‌സഡ് ഡബിള്‍സ്സില്‍ മുന്‍ ഇന്തോനേഷ്യന്‍ ചാമ്പ്യന്റെ മകളും, ലെസ്റ്ററില്‍  നിന്നുള്ള മുത്തിയാര  മണ്ഡേലയുമായി കൈകോര്‍ത്തും സ്വര്‍ണ്ണ മെഡലുകള്‍ തൂത്തുവാരുക ആയിരുന്നു നിഖില്‍. ഡബിള്‍സിലും, മിക്‌സഡ് ഡബിള്‍സിലും ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുവാന്‍ എതിര്‍ ടീമുകള്‍ക്കവസരം നല്‍കാത്ത കായിക മികവാണ് നിഖിലും കൂട്ടാളികളും ഇംഗ്ലീഷ് നാഷണല്‍സില്‍ പുറത്തെടുത്തത്. 

മുന്‍  ഇംഗ്‌ളീഷ് താരം റോബര്‍ട്ട് ഗോഡ്‌ലിങ് നടത്തുന്ന OPBC അക്കാഡമിയിലാണ് ബാഡ്മിന്റണ്‍ പരിശീലനം നടത്തുന്നത്. അക്കാഡമിയിലെ ഹെഡ് കോച്ച് ഷെനുസുവിന്റെ കീഴില്‍ വിദഗ്ധ പരിശീലനം നേടുന്ന നിഖില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള  പല ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകളില്‍ നിന്നും  മെഡലുകള്‍  കരസ്ഥമാക്കുവാനും, അങ്ങിനെ അന്തര്‍ദേശീയ രംഗത്തും തന്റെ നാമം എഴുതി ചേര്‍ക്കുവാനും  ഈ കൊച്ചുപ്രായത്തിനിടയില്‍ത്തന്നെ സാധിച്ചിട്ടുണ്ട് എന്നത് വിജയത്തിന്റെ പ്രൗഢിയാണ് വിളിച്ചോതുക.

നിഖിലിന്റെ ജ്യേഷ്ഠ സഹോദരന്‍ സാമൂവല്‍ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റന്‍ കളിക്കളങ്ങളിലെ 'പുലിക്കുട്ടി'യാണ്. ഈ വര്‍ഷം

U19 കാറ്റഗറിയില്‍  മാറ്റുരച്ച സാമുവല്‍ പുലിക്കോട്ടില്‍ നാഷണല്‍സില്‍ ബ്രോണ്‍സ് മെഡല്‍ നേടിയിരുന്നു. മുന്‍പ് അണ്ടര്‍ 15 ,17 ,19  കാറ്റഗറികളില്‍ ചാംപ്യന്‍ഷിപ്പുകള്‍ നേടിയിട്ടുള്ള സാമുവേല്‍ ആണ് അനിയന്‍ നിഖിലിന്റെ ബാഡ്മിന്റണ്‍ കായിക തലത്തിലെ മോഡലും ഇന്‍സ്പിരേഷനും. അപ്മിനിസ്റ്റര്‍ കൂപ്പര്‍ ആന്‍ഡ് കോബോണ്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികളാണ് സാമുവലും, നിഖിലും. പത്താം  ക്ലാസ്സില്‍ പഠിക്കുന്ന നിഖില്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതോടൊപ്പം സ്‌കൂള്‍ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.  

ലണ്ടനില്‍ താമസിക്കുന്ന ദീപക് - ബിനി പുലിക്കോട്ടില്‍ ദമ്പതികളുടെ ഇളയ മകനാണ് നിഖില്‍ ദീപക് പുലിക്കോട്ടില്‍.  പിതാവ് ദീപക് NHS ല്‍ ബിസിനസ് ഇന്റലിജന്‍സ് മാനേജറായും, അമ്മ ബിനി ദീപക് NHS ല്‍ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ്  ആയും ജോലി ചെയ്തു വരികയാണ്. നിഖിലിന്റെ കായിക മികവ് മുന്‍ തലമുറകളുടെ സ്‌പോര്‍ട്‌സ് രംഗത്തുള്ള പിന്തുടര്‍ച്ച കൂടിയാണെന്നാണ്  കുടുംബാംഗങ്ങളുടെ വിലയിരുത്തല്‍. നിഖിലിന്റെ മുതുമുത്തച്ഛന്‍ ഒക്കുറു, മുത്തച്ഛന്‍ വിന്നി എന്നിവര്‍ ബാഡ്മിന്റണ്‍ കായിക ഇനത്തിലെ കേരളം കണ്ട മികവുറ്റ കളിക്കാരായിരുന്നു. പിതാവ് ദീപകും നല്ലൊരു ബാഡ്മിന്റണ്‍ താരമാണ്.

 

ഇംഗ്ലണ്ടില്‍ ബാഡ്മിന്റണ്‍ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി സാന്നിദ്ധ്യവും, താരത്തിളക്കത്തിനും  തുടക്കം കുറിച്ച കായിക ഇനത്തില്‍ ദേശീയ തലത്തിലും,  അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റണ്‍ കളിക്കാരനാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌ക്കൂളും,  കോച്ചും, ഒപ്പം മലയാളി സമൂഹവും. 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.