
















എന്‍എച്ച്എസില്‍ പ്രായമായ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി തുടരുന്നുവെന്ന് കണക്കുകള്‍. 80 വയസ്സിന് മുകളില്‍ പ്രായമുള്ള രോഗികള്‍ക്ക് മൂന്ന് ദിവസം വരെയാണ് ചികിത്സ ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ആശുപത്രി ബെഡ് കിട്ടാനായി 50,000-ലേറെ 80 വയസ്സുകാര്‍ മൂന്ന് ദിവസം വരെ കാത്തിരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
വാര്‍ഡില്‍ ഒരു ഇടം കിട്ടുന്നത് വരെ നിലത്ത് കിടക്കാനും, ടോയ്‌ലറ്റ് സിങ്കില്‍ പോയി കഴുകാനും വരെ നിര്‍ബന്ധിതമായെന്നാണ് ഏജ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 65 വയസ്സിന് മുകളിലുള്ള 1 ലക്ഷത്തിലേറെ രോഗികള്‍ എ&ഇ കോറിഡോറിലും, വെയ്റ്റിംഗ് റൂമുകളിലും ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടി വന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
രോഗം മൂര്‍ച്ഛിച്ച രോഗികള്‍ക്ക് പോലും ചില എന്‍എച്ച്എസ് ആശുപത്രിയില്‍ മണിക്കൂറുകളോളം പരിഗണന കിട്ടാതെ കിടക്കേണ്ടി വന്നതായും ചാരിറ്റി ചൂണ്ടിക്കാണിച്ചു. ഈ സ്ഥിതി ഒരു പതിവ് കാര്യമായി മാറുകയാണെന്നും ഇവര്‍ പറയുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ കൈയില്‍ ഈ വിഷയം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യമാണ് ഏജ് യുകെ ഉയര്‍ത്തുന്നത്. 
ഏത് പ്രായത്തിലുള്ളവരും, വേദനയോടെ, ജീവഭയത്തോടെ ചികിത്സയ്ക്കായി കോറിഡോറിലും, മറ്റ് തിരക്കുള്ള ഇടങ്ങളിലും കാത്തിരിക്കുകയെന്നത് ദുസ്സഹമായ കാര്യമാണ്. അപ്പോള്‍ ഒറ്റപ്പെട്ട എണ്‍പതുകളിലും, അതിലേറെ പ്രായമുള്ളവരുടെയും കാര്യം ഭീതിദമാകും, ഏജ് യുകെ ചാരിറ്റി ഡയറക്ടര്‍ കരോളിന്‍ അബ്രഹാംസ് വിശദീകരിക്കുന്നു. എന്നിട്ടും ഇത് ദിവസേന നടക്കുകയാണ്, അവര്‍ പറയുന്നു.
ഈ മാസം ആദ്യം ഹെല്‍ത്ത് സര്‍വ്വീസസ് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോഡിയുടെ അന്വേഷണത്തിലും ചില എന്‍എച്ച്എസ് ആശുപത്രികള്‍ ഇടനാഴികളെ ചികിത്സാ കേന്ദ്രമാക്കാനുള്ള സൗകര്യങ്ങള്‍ വരെ ഒരുക്കിയതായി കണ്ടെത്തി. തിരക്കേറുമ്പോള്‍ മറ്റ് വഴിയില്ലാതെ വരുന്നതാണ് ഇതിന് കാരണമെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു. സ്ഥിതി എന്‍എച്ച്എസ് ജീവനക്കാരെ മാനസികമായി തകര്‍ക്കുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും ചൂണ്ടിക്കാണിക്കുന്നു.