
















കൊലയാളി നഴ്‌സെന്ന കുപ്രശസ്തി ചാര്‍ത്തപ്പെട്ട കുഞ്ഞുങ്ങളുടെ കൊലപാതകങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ ലൂസി ലെറ്റ്ബിക്ക് അവസരം നല്‍കി പുതിയ തെളിവുകള്‍. ലെറ്റ്ബി കൊലപ്പെടുത്തിയതായി വിധിയെഴുതിയ ഒരു കുഞ്ഞ് യഥാര്‍ത്ഥത്തില്‍ മരിച്ചത് മാരകമായ ഇന്‍ഫെക്ഷന്‍ മൂലമാണെന്ന പുതിയ തെളിവാണ് ലെറ്റ്ബിയുടെ മോചനത്തിനായി അവരുടെ അഭിഭാഷകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും, ഏഴ് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമായി 15 ജീവപര്യന്തം ശിക്ഷകളാണ് നഴ്‌സ് അനുഭവിച്ച് വരുന്നത്. ഗ്ലാസ്‌ഗോയില്‍ കൊല്ലപ്പെട്ട കുഞ്ഞിനെ ബാധിച്ച അതേ ഇന്‍ഫെക്ഷന്‍ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലും കണ്ടെത്തിയിട്ടുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നു. ലെറ്റ്ബി ഇവിടെ ജോലി ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളെ കൊന്നെന്നാണ് കേസ്. 
മരിച്ച ബേബി ഐ എന്ന് വിളിക്കുന്ന കുഞ്ഞിന്റെ എന്‍ഡോട്രാക്കിയല്‍ ട്യൂബില്‍ വെള്ളത്തില്‍ നിന്നും കടന്നുകൂടുന്ന 'സ്‌റ്റെനോട്രോഫൊമസ് മാള്‍ടോഫീലിയ' എന്ന ബാക്ടീരിയ കടന്നുകൂടിയതായി 36-കാരിയുടെ അഭിഭാഷകര്‍ കണ്ടെത്തിയിരുന്നു. ഈ കുഞ്ഞിനെ നാലാമത്തെ ശ്രമത്തിലാണ് നിയോനേറ്റല്‍ നഴ്‌സ് അമിതമായി വായുവും, പാലും നല്‍കി മനഃപ്പൂര്‍വ്വം കൊലപ്പെടുത്തിയതെന്നാണ് കേസ്.
എന്നാല്‍ ഇപ്പോള്‍ ഗ്ലാസ്‌ഗോയിലെ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഗുരുതര അപകട അന്വേഷണവിഭാഗം ഡിറ്റക്ടീവുമാര്‍ അന്വേഷണം നടത്തുകയാണ്. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കുന്ന ഇന്‍ഫെക്ഷന്‍ പിടിപെട്ട് ഇവിടെ മൂന്ന് കുട്ടികളും, മൂന്ന് മുതിര്‍ന്നവരും മരണപ്പെട്ടതായാണ് കണ്ടെത്തിയിരിക്കുന്നത്. ആറ് വര്‍ഷത്തോളം ഇങ്ങനൊരു സംഭവം ഇല്ലെന്ന് വാദിച്ച ശേഷമാണ് ക്യുഇയുഎച്ച് തെറ്റ് സമ്മതിച്ചത്.
സമാനമായ അന്വേഷണം കൗണ്ടസ് ഓഫ് ചെസ്റ്ററിലും നടത്തണമെന്നാണ് ഒബ്‌സ്റ്റെട്രീഷ്യന്‍ ഡോ. മാര്‍ട്ടിന്‍ പിറ്റ്മാന്‍ ആവശ്യപ്പെടുന്നത്. ഇതിലൂടെ ലൂസി ലെറ്റ്ബി മരണങ്ങള്‍ക്ക് ഉത്തരവാദിയല്ലെന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്നാണ് വാദം. ചെസ്റ്റര്‍ ആശുപത്രിയിലെ പ്ലംബിംഗും, ഡ്രെയിനേജും മോശം നിലയിലാണെന്ന് ലെറ്ബിയുടെ ടീം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.