
















ലോര്‍ഡ് പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത് കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമായിരുന്നു. എപ്സ്റ്റീന്റെ മരണശേഷം ഇയാളുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്ന തിരക്കിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇത് പല പ്രമുഖരുടെയും മുഖത്ത് കരിവാരിത്തേക്കുന്ന അവസ്ഥയാണ്.
ഇപ്പോള്‍ എപസ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ രാജിവെച്ച് തലയൂരുകയാണ് ലോര്‍ഡ് മണ്ടേല്‍സണ്‍. എംപിയായിരിക്കവെ എപ്സ്റ്റീനില്‍ നിന്നും 75,000 ഡോളര്‍ സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്. പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് രാജിയെന്ന് മണ്ടേല്‍സണ്‍ സമ്മതിച്ചു. 
മണ്ടേല്‍സന്റെ ഭര്‍ത്താവ് റെയ്‌നാള്‍ഡോ എവിലാ ഡാ സില്‍വയ്ക്ക് ഓസ്റ്റിയോപതി കോഴ്‌സിനും, മറ്റ് ചെലവുകള്‍ക്കുമായി 10,000 ഡോളര്‍ നല്‍കിയതും ഇമെയിലുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മണ്ടേല്‍സണ്‍ അടിവസ്ത്രത്തില്‍ നിന്ന് സ്ത്രീകളുമായി സംസാരിക്കുന്ന ചിത്രങ്ങളും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നു. എപ്സ്റ്റീന്റെ ന്യൂയോര്‍ക്ക് മാന്‍ഷനിലെ ഒരു മുറിയില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് ഇതെന്നാണ് കരുതുന്നത്.
എന്നാല്‍ തനിക്ക് എപ്സ്റ്റീന്‍ പണം നല്‍കിയതും, ഫോട്ടോ എടുത്തതുമൊന്നും ഓര്‍മ്മയില്ലെന്ന് മണ്ടേല്‍സണ്‍ അവകാശപ്പെടുന്നു. കൂടാതെ തെറ്റായ പ്രവൃത്തികളിലോ, ലൈംഗിക ദുഷ്പ്രവൃത്തികളിലോ ഏര്‍പ്പെട്ടിട്ടില്ലെന്നും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെ കുറിച്ച് അറിവുണ്ടായില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിയെ നാണംകെടുത്തുന്നത് ഒഴിവാക്കാനാണ് രാജിയെന്നാണ് ന്യായം.