
















ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രത്യേക തലത്തിലുള്ള മികവുണ്ടെന്നാണ് പൊതുവെ കരുതപ്പെടുന്നത്. കര്‍ശനമായ നിലവാരം നിലനിര്‍ത്തി മാര്‍ക്കുകള്‍ വാരിക്കോരി നല്‍കി എങ്ങനെയെങ്കിലും വിജയിപ്പിക്കാനുള്ള ത്വര കാണിക്കുന്നില്ലെന്നതാണ് ഇതിന് കാരണമായി കരുതുന്നത്. എന്നാല്‍ ഈ കാരണം ഇപ്പോള്‍ അപ്രസക്തമായി മാറുന്നുവെന്നാണ് ആശങ്ക.
യൂണിവേഴ്‌സിറ്റികള്‍ 30 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസ് ഡിഗ്രികള്‍ കൈമാറുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ഉന്നത സ്ഥാപനത്തില്‍ പകുതിയിലേറെ ഗ്രാജുവേറ്റുകള്‍ക്കും ടോപ്പ് ഗ്രേഡ് ലഭിച്ചുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.
2024-25 വര്‍ഷം 30 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഫസ്റ്റ് ക്ലാസ് സിദ്ധിച്ചത്. 2006-2007 വര്‍ഷത്തില്‍ 13 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ഇത് കിട്ടിയത്. മഹാമാരി കാലത്ത് 36 ശതമാനം പേര്‍ക്ക് ഫസ്റ്റ് ക്ലാസ് കിട്ടിയത് ഒഴിച്ചാല്‍ ഈ കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്.
1990-കളുടെ ആദ്യം കേവലം 8 ശതമാനം വിദ്യാര്‍ത്ഥികളാണ് ഉന്നത മാര്‍ക്കുകള്‍ നേടിയിരുന്നത്. ഇപ്പോള്‍ അന്തിമ ഗ്രേഡ് നല്‍കുന്ന അല്‍ഗോരിതം യൂണിവേഴ്‌സിറ്റികള്‍ റിവ്യൂ ചെയ്യണമെന്ന് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് വാച്ച്‌ഡോഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂറോപ്പിലെ ഒന്നാം നമ്പറിലുള്ള ഇംപീരിയല്‍ കോളേജ് ലണ്ടന്‍ 53 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസ് നല്‍കി. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികളിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. 2010-ല്‍ 31 ശതമാനത്തില്‍ നിന്നിടത്ത് നിന്നാണ് ഈ വര്‍ദ്ധനവെന്ന് ഹയര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പറഞ്ഞു. രണ്ടാം സ്ഥാനത്തുള്ള യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ 41 ശതമാനം വിദ്യാര്‍ത്ഥികല്‍ക്ക് ഉന്നത ഗ്രേഡ് നല്‍കി.
ഡുര്‍ഹാം യൂണിവേഴ്‌സിറ്റിയില്‍ 40 ശതമാനം പേര്‍ക്കും, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 38 ശതമാനത്തിനും, ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ 37 ശതമാനം വിദ്യാര്‍ത്ഥികല്‍ക്കും ഫസ്റ്റ് ക്ലാസ് ലഭിച്ചു. മൂന്ന് സ്ഥാപനങ്ങളിലും ഈ അനുപാതം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്.