
















ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുള്ള ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി ജയിച്ച് കയറിയതോടെ വിദേശത്ത് ജനിച്ച വോട്ടര്‍മാര്‍ രാജ്യത്തെ രാഷ്ട്രീയത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുള്ള രാഷ്ട്രീയ വിവാദം ആളിക്കത്തുകയാണ്. ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ വിദേശത്ത് ജനിച്ച വോട്ടര്‍മാര്‍ നിര്‍ണായകമായെന്ന് നിഗല്‍ ഫരാഗ് ആരോപിക്കുന്നു. ബ്രിട്ടനില്‍ ജനിച്ച വോട്ടര്‍മാരുടെ പിന്തുണ നോക്കിയാല്‍ തങ്ങളാണ് ജയിച്ചതെന്ന് അവകാശപ്പെട്ട ഫരാഗ്, നിലവിലെ വോട്ടിംഗ് നിയമങ്ങള്‍ തെരഞ്ഞെടുപ്പ് നീതിയെ ബാധിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പില്‍ സാക്ക് പൊളാന്‍സ്‌കിയുടെ ഗ്രീന്‍ പാര്‍ട്ടി ഗാസ വിഷയത്തെ കേന്ദ്രീകരിച്ച് മുസ്ലീം വോട്ടര്‍മാരെ ലക്ഷ്യമിട്ട് പ്രചാരണം നടത്തിയിരുന്നു. ഉറുദു ഭാഷയില്‍ ലഘുലേഖകളും, വീഡിയോകളും പുറത്തിറക്കിയതിലൂടെ മതവിഭാഗീയത പ്രോത്സാഹിപ്പിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ 'ഫാമിലി വോട്ടിംഗ്' തട്ടിപ്പ് റെക്കോര്‍ഡ് തോതില്‍ അരങ്ങേറിയതായി കണ്ടെത്തുകയും, എട്ടിലൊന്ന് വോട്ടുകളില്‍ ഈ സ്വാധീനം ഉണ്ടെന്നുമാണ് വിലയിരുത്തല്‍.
നിലവിലെ ബ്രിട്ടീഷ് നിയമപ്രകാരം, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പൗരന്മാര്‍ നിയമാനുസൃതമായി താമസിക്കുന്നവരാണെങ്കില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. ഗോര്‍ടണ്‍ & ഡെന്റണ്‍ മണ്ഡലത്തിലെ ഏകദേശം 10 ശതമാനം വോട്ടര്‍മാര്‍ പാകിസ്താനില്‍ ജനിച്ചവരാണെന്നും, ചില വാര്‍ഡുകളില്‍ വിദേശത്ത് ജനിച്ച വോട്ടര്‍മാരുടെ ശതമാനം 20 ശതമാനത്തില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് വിദേശ വോട്ടവകാശ നിയമങ്ങള്‍ മാറ്റുമെന്ന രാഷ്ട്രീയ വാഗ്ദാനം ഫാരേജ് മുന്നോട്ട് വെക്കുന്നത്.
എന്നാല്‍ വിദേശ വോട്ടര്‍മാരെ ചുറ്റിപ്പറ്റിയുള്ള ഇത്തരം വിവാദങ്ങള്‍ ബ്രിട്ടനില്‍ നിയമാനുസൃതമായി താമസിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്ന യഥാര്‍ത്ഥ കുടിയേറ്റക്കാരെ ബാധിക്കാമെന്ന ആശങ്ക ഉയരുന്നുണ്ട്. ആരോഗ്യരംഗം ഉള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ പങ്ക് വഹിക്കുന്ന കുടിയേറ്റ സമൂഹങ്ങള്‍ക്കെതിരെ സംശയവും, സാമൂഹിക സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇത്തരം രാഷ്ട്രീയ ആരോപണങ്ങള്‍ കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമപരമായ അവകാശങ്ങള്‍ ഉപയോഗിക്കുന്ന കുടിയേറ്റക്കാരെയും, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെയും തമ്മില്‍ വേര്‍തിരിച്ച് പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടുന്നു.