
















അമേരിക്ക, ബ്രിട്ടന്‍, ഭായി, ഭായി. ഇതായിരുന്നു കുറച്ച് കാലം മുന്‍പ് വരെയുള്ള കഥ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളില്‍ സ്ഥിതി മാറിമറിയുകയാണ്. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയത് മുതല്‍ ഡൊണാള്‍ഡ് ട്രംപ് ഏത് വിധത്തിലാണ് ഉടക്കാന്‍ കഴിയുകയെന്ന് വഴി നോക്കുന്നു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ അങ്ങ് അമേരിക്കയില്‍ വന്ന് പ്രചരണത്തിന് ഇറങ്ങിയ ലേബറുകാരോട് പൊറുക്കാന്‍ ട്രംപിന് സാധിച്ചിട്ടില്ലെന്ന് പിന്നീട് കണ്ട പല പെരുമാറ്റങ്ങളും വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കീര്‍ സ്റ്റാര്‍മറുടെ 'അഴകുഴമ്പന്‍' നിലപാടുകള്‍ ഈ സ്ഥിതി രൂക്ഷമാക്കുകയാണ്. യുഎസ് അക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത കീര്‍ സ്റ്റാര്‍മര്‍ക്ക് എതിരെ പെന്റഗണ്‍ രോഷാകുലമായാണ് പ്രതികരിച്ചിരിക്കുന്നത്.
തെഹ്‌റാനില്‍ നടത്തേണ്ട അക്രമം തുടങ്ങാനുള്ള അമേരിക്കന്‍ ബോംബറുകള്‍ക്ക് ബ്രിട്ടീഷ് ബേസുകളില്‍ വിലക്ക് കല്‍പ്പിച്ചാണ് പ്രധാനമന്ത്രി 'സ്‌പെഷ്യല്‍' ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. എന്നുമാത്രമല്ല ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് അനധികൃതവും, ഇതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നുമുള്ള തരത്തില്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത് വൈറ്റ്ഹൗസിനെ ചൊടിപ്പിച്ചിട്ടുണ്ട്. 
യുദ്ധത്തില്‍ സുപ്രധാന റോള്‍ നിര്‍വഹിക്കുന്ന ഇസ്രയേലിനെ യുഎസ് സെക്രട്ടറി ഓഫ് വാര്‍ പീറ്റ് ഹെഗ്‌സെത്ത് പ്രശംസിച്ചു. 'ഇസ്രയേലിന്റെ മിഷനുകള്‍ വ്യക്തമാണ്, ഇതില്‍ വളരെയധികം നന്ദിയുണ്ട്. ശേഷിയുള്ള പങ്കാളികള്‍ നല്ല പങ്കാളികളാണ്. ഞങ്ങളുടെ ചില പരമ്പരാഗത പങ്കാളികള്‍ അവശ്യ സമയത്ത് കൈയും കെട്ടി നില്‍ക്കുകയാണ്, ബലം പ്രയോഗിക്കുന്നതിന്റെ പേരില്‍ മുക്കിയും, മൂളിയും ഇരിക്കുന്നു', യുഎസ് സെക്രട്ടറി ഓഫ് വാര്‍ വിമര്‍ശിച്ചു.
ഗള്‍ഫ് മേഖലയിലെ ഹോട്ടലുകള്‍ക്കും, താമസസ്ഥലങ്ങള്‍ക്കും നേരെ ഇറാന്‍ അക്രമം നടത്തിയതോടെയാണ് സ്റ്റാര്‍മര്‍ ബേസുകള്‍ തുറന്ന് കൊടുക്കാന്‍ തയ്യാറായത്. അതും പരിമിതമായ ഉപയോഗത്തിനാണ് അനുവദിച്ചത്. അതേസമയം മുസ്ലീം വോട്ടര്‍മാരെ കൈവിടാതിരിക്കാനും, പുരോഗമനവാദികളെ തൃപ്തിപ്പെടുത്താനുമാണ് സ്റ്റാര്‍മര്‍ ഈ നിലപാട് എടുക്കുന്നതെന്ന് കെമി ബാഡെനോക് കുറ്റപ്പെടുത്തി.