
















എനര്‍ജി ബില്ലുകള്‍ ഏപ്രില്‍ മാസത്തോടെ കുറയുമെന്ന ശുഭപ്രതീക്ഷയിലാണ് ബ്രിട്ടന്‍. പണപ്പെരുപ്പവും താഴുന്നതിനാല്‍ പലിശ നിരക്ക് കുറയാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. എന്നാല്‍ ഇറാനില്‍ അമേരിക്കയും, ഇസ്രയേലും ചേര്‍ന്ന് അക്രമം നടത്തിയതോടെ സ്ഥിതി മാറി. മുന്‍പ് കണ്ട മോഹങ്ങളെല്ലാം സ്വപ്‌നങ്ങളായി അവശേഷിക്കുമെന്നാണ് ആശങ്ക.
ഇന്ധനവില വര്‍ദ്ധിക്കുമെന്ന ആശങ്കയില്‍ ബ്രിട്ടനില്‍ ജനങ്ങള്‍ പെട്രോള്‍ സ്‌റ്റേഷനുകളിലേക്ക് ഓടുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എണ്ണ വില റെക്കോര്‍ഡ് വര്‍ദ്ധന താണ്ടുമെന്നാണ് മുന്നറിയിപ്പ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പാശ്ചാത്യ മേഖലയിലേക്കുള്ള എണ്ണ നീക്കത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലുകളും, പോര്‍ട്ടുകളും അക്രമിക്കുന്നതാണ് പ്രതിസന്ധിയാകുന്നത്. 
എണ്ണവില ഇതിനകം തന്നെ കുതിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 13 ശതമാനത്തോളമാണ് ഉയര്‍ന്നത്. 2024 ജൂലൈയ്ക്ക് ശേഷമുള്ള റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്. എന്നാല്‍ ചെലവ് കൂടുമെന്ന ആശങ്കയില്‍ പെട്രോളും, ഡീസലും വാങ്ങിക്കൂട്ടരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് എഎ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ജനങ്ങള്‍ ഇത് അവഗണിച്ച് പമ്പുകളിലേക്ക് ഓടുകയാണ്.
ലണ്ടനില്‍ പല ഭാഗത്തും ഇന്ധം തീര്‍ന്നതോടെ പമ്പുകള്‍ അടയ്‌ക്കേണ്ടി വന്നു. സൗദി അറേബ്യയിലെയും, ഖത്തറിലെയും ഇന്ധന പ്ലാന്റുകള്‍ക്ക് നേരെ ഇറാന്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ഇവ അടച്ചിട്ടത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ആശങ്ക. അതേസമയം ഇന്ധനവില ഉയര്‍ന്നാല്‍ രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരാന്‍ ഇടയാക്കുമെന്നാണ് ആശങ്ക. ഇതോടെ പലിശ കുറയ്ക്കാനുള്ള നീക്കങ്ങള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മാറ്റിവെയ്ക്കുമെന്നും വിപണി സൂചിപ്പിക്കുന്നു.