
















കീര്‍ സ്റ്റാര്‍മറുടെ വിധി തുലാസിലാണ്. പ്രധാനമന്ത്രി കസേരയ്ക്ക് അത്ര ഉറപ്പ് പോരാ. ഗവണ്‍മെന്റ് തലത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പ്രധാനമന്ത്രിക്ക് വലിയ റോളില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഏറ്റവും പുതിയ ഉദാഹരണമായി പീറ്റര്‍ മണ്ടേല്‍സന്റെ യുഎസ് അംബാസിഡര്‍ പദവിയിലേക്കുള്ള യാത്രയുടെ വിവരങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു.
വിഷയത്തില്‍ കോമണ്‍സിനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റാര്‍മര്‍. ലേബര്‍ എംപിമാര്‍ ചുമക്കുന്നിടത്തോളം അദ്ദേഹത്തിന്റെ സ്ഥാനത്തിന് കോട്ടംതട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ മോഹിച്ച് നടക്കുന്ന മറ്റ് നേതാക്കള്‍ക്ക് ഇതൊരു അവസരം കൂടിയാണ്. ഇതെല്ലാം മറികടക്കുന്ന പ്രസ്താവനയാണ് സ്റ്റാര്‍മര്‍ക്ക് സഭയില്‍ എംപിമാര്‍ക്ക് മുന്നില്‍ നടത്തേണ്ടിവരിക.
സുരക്ഷാ വെറ്റിംഗ് പരാജയപ്പെട്ട മണ്ടേല്‍സനെ യുകെയുടെ യുഎസിലേക്കുള്ള അംബാസിഡറായി നിയോഗിക്കാന്‍ ഫോറിന്‍ ഓഫീസ് തീരുമാനിച്ചതിന്റെ കാര്യകാരണങ്ങളാണ് പ്രധാനമന്ത്രിക്ക് വിവരിക്കേണ്ടി വരിക. ഇതിനകം ഫോറിന്‍ ഓഫീസ് മേധാവിയായിരുന്നു ഓലി റോബിന്‍സിനെ ബലിയാടാക്കി സ്റ്റാര്‍മര്‍ രംഗം കൊഴുപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെടുമ്പോള്‍ പിന്തുണ പിടിച്ചുനിര്‍ത്താന്‍ മന്ത്രിമാര്‍ പാടുപെടുകയാണ്. അറിഞ്ഞിരുന്നെങ്കില്‍ മണ്ടേല്‍സനെ വാഷിംഗ്ടണിലേക്ക് അയയ്ക്കില്ലായിരുന്നുവെന്നാണ് ഇവരുടെ വാദം. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ ലേബര്‍ എംപിമാര്‍ക്ക് സ്റ്റാര്‍മര്‍ക്ക് മേലുള്ള വിശ്വാസം നഷ്ടമാകുമെന്ന് മുന്നറിയിപ്പുണ്ട്.
വിഷയത്തില്‍ ഇനി ഒളിച്ചുകളികള്‍ ഒഴിവാക്കി സത്യങ്ങള്‍ മുഴുവന്‍ തുറന്ന് പറയണമെന്ന് സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ടോറികള്‍. പ്രധാനമന്ത്രി കസേര നഷ്ടമാകാതിരിക്കാന്‍ ഒഴിവുകഴിവുകള്‍ പറയുന്നത് നിര്‍ത്തണമെന്ന് കെമി ബാഡെനോക് ആവശ്യപ്പെട്ടു.