
















ഈ സമ്മറില്‍ തന്നെ ബ്രിട്ടീഷ് സ്‌കൂളുകളിലേക്ക് 'എഐ' ടീച്ചേഴ്‌സ് എത്തിച്ചേരുമെന്ന് പ്രഖ്യാപനം. സ്‌കൂളുകളില്‍ എഐ അധ്യാപകരെ എത്തിക്കാനുള്ള വിവാദ സ്‌കീം പ്രൈവറ്റ് ട്യൂഷന്‍ താങ്ങാന്‍ സാധിക്കാത്ത രക്ഷിതാക്കളുടെ കൗമാരക്കാരായ കുട്ടികളെയാണ് ലക്ഷ്യവെയ്ക്കുന്നത്.
എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ 'എഐ ലാബുകള്‍ക്കും, എഡ്‌ടെക്ക് കമ്പനികള്‍ക്കും' പച്ചക്കൊടി വീശിയതോടെയാണ് ഇത് സാധ്യമാകുന്നത്. ഇവര്‍ തയ്യാറാക്കുന്ന എഐ ട്യൂട്ടറിംഗ് ടൂളുകള്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരീക്ഷിക്കും. ആവശ്യമുള്ള ഏതാനും ഭാഗ്യശാലികളായ കുട്ടികള്‍ക്ക് ഇത് തുടക്കത്തില്‍ കിട്ടുകയെന്നാണ് ഫിലിപ്‌സന്റെ പ്രഖ്യാപനം.
23 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നടപ്പാക്കുന്ന സ്‌കീമില്‍ ഒരു എഐ ചാറ്റ്‌ബോട്ടാണ് അധ്യാപകര്‍ക്ക് പകരം പ്രവര്‍ത്തിക്കുക. ഇത് വിദ്യാര്‍ത്ഥികളോട് ചോദ്യം ചോദിക്കും, ഉത്തരങ്ങള്‍ നല്‍കും, ഒപ്പം ഇവരുടെ പുരോഗതി അനലൈസ് ചെയ്യുകയും, നിരീക്ഷിക്കുകയും ചെയ്യും.
ഈ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ അനുമതി ലഭിച്ച കമ്പനികള്‍ക്ക് പൈലറ്റ് സ്‌കൂളുകളില്‍ പരീക്ഷിക്കാം. 13 മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് ടെസ്റ്റില്‍ ഉള്‍പ്പെടുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് വ്യാപകമായി ലഭ്യമാക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണം.
എന്നാല്‍ സാമ്പത്തിക ശേഷിയില്ലാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷണത്തിന് ഇരയാക്കുന്നുവെന്നാണ് ഇതിനെതിരെ ഉയരുന്ന വിമര്‍ശനം. അധ്യാപകരുടെ പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്ത എഐ സിസ്റ്റത്തിലൂടെ പഠനം ഒരുക്കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. തെളിയിക്കപ്പെടാത്ത എഐ സിസ്റ്റങ്ങളെ ചെലവ് ചുരുക്കലിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.