
















പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദത്തില്‍ തന്റെ തടി കേടാതെ രക്ഷിക്കാന്‍ കോമണ്‍സില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി. സകല കുറ്റവും ഉദ്യോഗസ്ഥരുടെ തലയില്‍ ചുമത്തി താനൊന്നും അറിഞ്ഞിട്ടില്ലെന്ന പതിവ് പല്ലവിയാണ് കീര്‍ സ്റ്റാര്‍മര്‍ ഇക്കുറിയും ആവര്‍ത്തിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ രോഷം പുകയുകയാണ്.
സുരക്ഷാ പരിശോധന നടത്തുന്നതിന് മുന്‍പ് മണ്ടേല്‍സനെ എങ്ങനെ അപ്പോയിന്റ് ചെയ്‌തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സ്റ്റാര്‍മര്‍ വിയര്‍ത്തു. ഇതോടെ ലേബര്‍ എംപിമാരില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു. ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദവും, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി സൂക്ഷിച്ചിരുന്ന ബിസിനസ്സ് ബന്ധങ്ങളും സംബന്ധിച്ച് മുന്നറിയിപ്പ് ഉണ്ടായിട്ടും വമ്പന്‍ തസ്തിക വെച്ചുനീട്ടുകയായിരുന്നു.
മുന്‍ ലേബര്‍ മന്ത്രി കൂടിയായ മണ്ടേല്‍സനെ യുഎസിലേക്കുള്ള അംബാസിഡറാക്കുന്നതില്‍ താന്‍ എംപിമാരെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. മണ്ടേല്‍സനെ തിരിച്ചുകൊണ്ടുവന്നത് തന്റെ പിഴവാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടതായി അറിഞ്ഞിരുന്നെങ്കില്‍ ഇത് ചെയ്യില്ലായിരുന്നുവെന്നും സ്റ്റാര്‍മര്‍ അവകാശപ്പെട്ടു.
ഫോറിന്‍ ഓഫീസിന്റെ മേലാണ് സകല കുറ്റങ്ങളും പ്രധാനമന്ത്രി ചുമത്തിയത്. അതിന്റെ മേധാവിയായിരുന്ന ഓലി റോബിന്‍സിന്റെ ഇതിന്റെ പേരില്‍ പുറത്താക്കുകയും ചെയ്തു. മണ്ടേല്‍സനെ ആരും അറിയാതെ ക്ലിയര്‍ ചെയ്ത് വിട്ടത് റോബിന്‍സണ്‍ ആണെന്നാണ് ആരോപണം. എന്നാല്‍ ഓലിയെ ബസിനടിയില്‍ എറിയുന്ന പ്രധാനമന്ത്രിയുടെ വിശദീകരണങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് കെമി ബാഡെനോക് പ്രതികരിച്ചു. ക്യാബിനറ്റില്‍ നിന്ന് രണ്ട് തവണ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചിട്ടുള്ള ചരിത്രമുള്ള മണ്ടേല്‍സനെ കുറിച്ച് ആരും പറഞ്ഞില്ലെന്ന് പറയുന്നതിന് പകരം പ്രധാനമന്ത്രി എന്ത് കൊണ്ട് ചോദിച്ചില്ലെന്നതാണ് പ്രസക്തമെന്ന് മുതിര്‍ന്ന ലേബര്‍ അംഗം ഡയാന്‍ ആബട്ട് പറഞ്ഞു.