
















പീറ്റര്‍ മണ്ടേല്‍സണ്‍ വിഷയത്തില്‍ താനൊന്നും അറിഞ്ഞിട്ടില്ലെന്നും, അറിഞ്ഞെങ്കില്‍ ഒരിക്കലും ഇയാളെ അംബാസിഡറാക്കില്ലെന്നും പറഞ്ഞ് കണ്ണീര്‍ പൊഴിച്ച കീര്‍ സ്റ്റാര്‍മര്‍ക്ക് തിരിച്ചടിയുമായി മുന്‍ ഫോറിന്‍ ഓഫീസ് മേധാവി. മണ്ടേല്‍സന്റെ അപ്പോയിന്റ്‌മെന്റില്‍ കുറ്റം ചാര്‍ത്തി പുറത്താക്കിയ ഓലി റോബിന്‍സാണ് പാര്‍ലമെന്ററി ഹിയറിംഗില്‍ ഹാജരായി താന്‍ നേരിട്ട അവസ്ഥകള്‍ വിവരിച്ചത്.
ലേബര്‍ മുന്‍ മന്ത്രി കൂടിയായ മണ്ടേല്‍സനെ യുഎസിലേക്കുള്ള അംബാസിഡറായി നിയോഗിക്കാന്‍ നം.10-ല്‍ നിന്നും സമാനതകില്ലാത്ത സമ്മര്‍ദമാണ് ഉണ്ടായതെന്ന് സ്റ്റാര്‍മര്‍ പുറത്താക്കിയ ഓലി റോബിന്‍സ് എംപിമാരോട് പറഞ്ഞു. സുരക്ഷാ വെറ്റിംഗ് സംബന്ധിച്ച വിവരങ്ങള്‍ 'അവഗണിക്കുന്ന' നിലപാടാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ടായതെന്നും ഹിയറിംഗില്‍ റോബിന്‍സ് വ്യക്തമാക്കി.
കീര്‍ സ്റ്റാര്‍മറുടെ അടുത്ത വ്യക്തിയായ മണ്ടേല്‍സന് മറ്റൊരു സുപ്രധാന നയതന്ത്ര ജോലി കൂടി നല്‍കാന്‍ ഡൗണിംഗ് സ്ട്രീറ്റ് രഹസ്യനീക്കം നടത്തിയിരുന്നുവെന്നും റോബിന്‍സിന്റെ വെളിപ്പെടുത്തലിലുണ്ട്. ഉത്തരവാദിത്വം ചുമത്തി ഇദ്ദേഹത്തെ ബലിയാടാക്കി സ്റ്റാര്‍മര്‍ രക്ഷപ്പെടുന്നുവെന്ന ആരോപണം നിലനില്‍ക്കവെയുള്ള വെളിപ്പെടുത്തലുകള്‍ ലേബര്‍ ക്യാബിനറ്റില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. 
എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദാണ് ആദ്യത്തെ വെടിപൊട്ടിച്ചത്. വാഷിംഗ്ടണ്‍ ഡിസിയിലേക്കുള്ള പോസ്റ്റിംഗ് നല്‍കുന്നതിന് എതിരായിരുന്നു താനെന്ന് മിലിബന്ദ് വ്യക്തമാക്കി. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മുന്‍പെ തോന്നിയിരുന്നു. ഈ ആശങ്ക ഡേവിഡ് ലാമിയുമായി പങ്കുവെച്ചിരുന്നു. അദ്ദേഹത്തിനും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് തോന്നിയത്, എനര്‍ജി സെക്രട്ടറി വ്യക്തമാക്കി.
ഇതിനിടെ ആ സമയത്തെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ മാത്യൂ ഡോയലിനെ അംബാസിഡര്‍ പദവി നല്‍കാന്‍ നം. 10 പ്രൈവറ്റ് ഓഫീസ് ശ്രമിച്ചതായുള്ള വെളിപ്പെടുത്തല്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പര്‍ കോമണ്‍സില്‍ സമ്മതിച്ചത് സ്റ്റാര്‍മര്‍ക്ക് തിരിച്ചടിയായി.
ഇതോടെ മന്ത്രിമാരെ അറിയിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് രഹസ്യ നീക്കങ്ങള്‍ നടത്തുന്നുവെന്ന വിമര്‍ശനം ശരിയാണെന്ന് ബോധ്യമായി. സ്റ്റാര്‍മര്‍ക്ക് പുറത്തേക്കുള്ള വഴി കാണിക്കാന്‍ മന്ത്രിമാര്‍ സ്വകാര്യ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പൊളിറ്റിക്കോ ന്യൂസ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.