
















മണ്ടേല്‍സണ്‍ വിവാദം വീണ്ടും കൊഴുക്കുമ്പോഴും താന്‍ തന്നെയാകും 2030 വരെ പ്രധാനമന്ത്രിയെന്ന് ആണയിട്ട് കീര്‍ സ്റ്റാര്‍മര്‍. അടുത്ത പൊതുതെരഞ്ഞെടുപ്പിലും പോരാട്ടരംഗത്ത് താന്‍ ഉണ്ടാകുമെന്ന് സ്റ്റാര്‍മര്‍ വെല്ലുവിളിച്ചു. തനിക്ക് പിന്തുണ നല്‍കുന്ന ലേബര്‍ എംപിമാരുടെ വാക്കുകള്‍ ആരും കേള്‍ക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ വാദം.
അതേസമയം ലേബര്‍ പാര്‍ട്ടിയിലും, ക്യാബിനറ്റിലും സ്റ്റാര്‍മര്‍ക്ക് എതിരായ രോഷം പുകയുകയാണ്. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനി കോമണ്‍സ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി മുന്‍പാകെ തെളിവ് നല്‍കാന്‍ ഇരിക്കവെയാണ് സ്റ്റാര്‍മറുടെ ആത്മവിശ്വാസം. ഇതേ ദിവസം സ്റ്റാര്‍മറെ പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിലേക്ക് അയയ്ക്കുന്ന കാര്യത്തില്‍ കോമണ്‍സ് വോട്ടിംഗ് നടക്കും.
ഇതിനിടെ ലേബര്‍ പാര്‍ട്ടിക്ക് ലോക്കല്‍ തെരഞ്ഞെടുപ്പ് ഭീതി വര്‍ദ്ധിക്കുകയാണ്. ഇംഗ്ലീഷ് കൗണ്‍സിലുകള്‍ക്ക് പുറമെ സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും പാര്‍ട്ടിയെ ദുരന്തം കാത്തിരിക്കുന്നുവെന്നാണ് ആശങ്ക. പ്രതിസന്ധി ഉപയോഗപ്പെടുത്താന്‍ ആഞ്ചെല റെയ്‌നറുടെ സഹായികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ദുരവസ്ഥയില്‍ മുന്നോട്ട് പോകുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഒരു എംപി തന്നെ സമ്മതിക്കുന്നു.
എന്നാല്‍ എച്ച്എംആര്‍സിക്ക് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കാതിരുന്ന വിഷയം ഇപ്പോഴും അനിശ്ചിതമായി നീളുന്നത് മുന്‍ ഉപപ്രധാനമന്ത്രിക്കുള്ള പണിയാണ്. മറ്റൊരു നേതൃസ്ഥാനാര്‍ത്ഥി മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനാകട്ടെ പാര്‍ലമെന്റ് പ്രവേശനം സാധ്യമായിട്ടുമില്ല. ഇതെല്ലാം ഉപയോഗിച്ച് തന്റെ കസേരയില്‍ പിടിച്ചിരിക്കാമെന്ന മോഹത്തിലാണ് സ്റ്റാര്‍മര്‍. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടാല്‍ ഈ മോഹത്തിന് ഷോക്കായി മാറുകയും ചെയ്യും.