
















കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സതീശനെ മുഖ്യമന്ത്രിയാക്കിയതെന്നും ഇത് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ തെളിവാണെന്നും ബിജെപി ആരോപിച്ചു. സതീശന്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് 'മുസ്ലിം ലീഗിന്റെ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി' ആണെന്നാണ് ബിജെപിയുടെ പരിഹാസം.
എഐസിസി നിരീക്ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ സതീശന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാലയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭൂരിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും മറ്റൊരാളെയാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും പ്രീണിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് എംഎല്‍എമാരുടെ മേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും പൂനവാല എക്സിലെ വീഡിയോ സന്ദേശത്തില്‍ അവകാശപ്പെട്ടു
പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസ് തങ്ങളുമായി കൂടിയാലോചിച്ചിരുന്നു എന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സ്ഥിരീകരിച്ചത് തന്റെ ആരോപണത്തിന് അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഒരു ആധുനിക മുസ്ലിം ലീഗായി മാറിയെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഗാന്ധി-വാദ്ര കുടുംബത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ മുസ്ലിം ലീഗിന്റെ കൈവശമാണെന്നും സതീശന്‍ എംഎല്‍എമാരുടെ ചോയ്സ് അല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് അധ്യക്ഷന്‍ കസേരയില്‍ ഇരിക്കുന്നതും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അദ്ദേഹത്തിന് മുന്നില്‍ വണങ്ങുന്നതുമായ മീമുകളും ബിജെപി പങ്കുവെച്ചു.
140 അംഗ കേരള നിയമസഭയില്‍ കോണ്‍ഗ്രസിന് 63 എംഎല്‍എമാരാണുള്ളത്. സഖ്യകക്ഷികളായ മുസ്ലിം ലീഗിന് 22-ഉം കേരള കോണ്‍ഗ്രസിന് (കെ) എട്ടും ആര്‍എസ്പിക്ക് മൂന്നും സീറ്റുകളുണ്ട്. യുഡിഎഫിന് ലഭിച്ച 102 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ലീഗിന്റെ നിര്‍ണ്ണായക സ്വാധീനം മുഖ്യമന്ത്രി നിര്‍ണ്ണയത്തില്‍ പ്രതിഫലിച്ചു എന്നാണ് ബിജെപിയുടെ പ്രധാന ആക്ഷേപം.