
















കേരളത്തിനൊരു മുഖ്യനെ കണ്ടെത്താന്‍ പാടുപെടുന്നത് പോലെയാണ് ബ്രിട്ടനില്‍ ഒരു പ്രധാനമന്ത്രിയെ തെറിപ്പിക്കാനുള്ള ബുദ്ധിമുട്ട്. എന്തെല്ലാം കാരണങ്ങള്‍ ഇതിന് മുന്‍പ് രൂപപ്പെട്ടിട്ടും പിടിച്ചുനില്‍ക്കുന്ന കീര്‍ സ്റ്റാര്‍മറുടെ കസേര ഇളക്കാന്‍ കിട്ടിയ ഒടുവിലത്തെ അവസരമാണ് ലോക്കല്‍ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍. പ്രധാനമന്ത്രിയുടെ അന്തിമവിധി നിശ്ചയിക്കാന്‍ കോപ്പുകൂട്ടി എതിരാളികളെല്ലാം ഒരേ മനസ്സോടെ അണിനിരക്കുമ്പോള്‍ വിധിയെഴുത്തും അധികം വൈകില്ലെന്ന് ഉറപ്പായി.
ലേബര്‍ പാര്‍ട്ടിയിലെ എതിരാളികള്‍ സ്റ്റാര്‍മറുടെ കസേര പിടിക്കാനായി പണിതുടങ്ങിയതോടെയാണ് ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങിമറിയുന്നത്. പ്രധാനമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി നേരിട്ടിറങ്ങി ആഞ്ചെല റെയ്‌നര്‍ നിലപാട് വ്യക്തമാക്കി. ഒപ്പം തീവ്ര-ഇടത് ബയോഡാറ്റ അവതരിപ്പിച്ച് തന്റെ ഗുണഗണങ്ങള്‍ വിശദീകരിക്കാനും അവര്‍ തയ്യാറായി. വെസ്റ്റ്മിന്‍സ്റ്ററിലേക്ക് മടങ്ങിയെത്താന്‍ മോഹിക്കുന്ന ആന്‍ഡി ബേണ്‍ഹാമുമായി കൈകോര്‍ത്ത് നീക്കങ്ങള്‍ നടത്തുമെന്നാണ് സൂചന.
മറുഭാഗത്ത് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും നേതൃപോരാട്ടത്തിന് ഇറങ്ങാന്‍ തയ്യാറായിട്ടുണ്ട്. കീര്‍ സ്റ്റാര്‍മറെ മണിക്കൂറുകള്‍ക്കുള്ളില്‍ നിലത്തിറക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ലോക്കല്‍ ഇലക്ഷന്‍ ദുരന്തത്തെ തുടര്‍ന്ന് വെടിപൊട്ടിയതോടെയാണ് ലേബര്‍ വിമതനീക്കം രൂക്ഷമായത്. ഇതോടെ നേതൃമാറ്റം അനിവാര്യമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. എഡ് മിലിബന്ദും ഇതിനിടയില്‍ മത്സരിക്കാന്‍ തയ്യാറാകുമെന്നാണ് വിവരം.
എന്നാല്‍ വെല്ലുവിളികള്‍ക്കിടയിലും തന്നെയാണ് പാര്‍ട്ടിക്കും, നാട്ടുകാര്‍ക്കും ആവശ്യമെന്ന് ബോധ്യപ്പെടുത്താന്‍ അവസാനവട്ട പ്രസംഗം നടത്താന്‍ ഒരുക്കത്തിലാണ് സ്റ്റാര്‍മര്‍. ഇതിനിടയില്‍ 'കറുത്ത കുതിരയായി' കാതറീന്‍ വെസ്റ്റ് മാറുമെന്ന ഭീഷണിയും ഉടലെടുക്കുന്നുണ്ട്. 81 പേരുടെ പിന്തുണ ലഭിച്ചാല്‍ നേതൃപോരാട്ടത്തിന് തയ്യാറാകുമെന്ന് വെസ്റ്റ് പ്രഖ്യാപിച്ചു.