
















ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ വലിയ പ്രശ്‌നമാകുന്നു. കുടിയേറ്റക്കാര്‍ നമ്മുടെ സമ്പത്ത് മുഴുവന്‍ കൈക്കലാക്കും. അവരുടെ മതങ്ങള്‍ക്ക് അനുസരിച്ചുള്ള നിയമങ്ങള്‍ സൃഷ്ടിക്കും. ഇതെല്ലാമാണ് ബ്രിട്ടനിലെ രാഷ്ട്രീയക്കാര്‍ പറഞ്ഞുപഠിപ്പിക്കുന്ന കാര്യങ്ങള്‍. ചില ഒറ്റപ്പെട്ട മേഖലകളില്‍ ഇത് സത്യമാണെങ്കിലും, എല്ലാ കുടിയേറ്റക്കാരും ഈ വിധത്തില്‍ പെട്ടവരുമല്ല. നെറ്റ് മൈഗ്രേഷന്‍ ഇപ്പോഴും റെക്കോര്‍ഡ് വേഗത്തില്‍ കൂടുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ബ്രിട്ടനിലെ പൊതുജനങ്ങള്‍.
അവരുടെ കണ്ണുതുറപ്പിക്കാന്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ 50 ശതമാനത്തോളം താഴ്ന്ന് 171,000-ലേക്ക് എത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റിന് ഈ കണക്കുകള്‍ പുതിയ ആയുധമാണ്.
യുകെയിലേക്ക് വരികയും, രാജ്യം വിടുകയും ചെയ്യുന്നവരുടെ കണക്ക് തമ്മിലുള്ള വ്യത്യാസം 2021ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. 2024-ല്‍ 331,000 എന്ന നിലയില്‍ നിന്നും 48 ശതമാനം കുറവാണ് കണക്കുകളില്‍ നേരിട്ടത്. 2023-ല്‍ 944,000 എന്ന റെക്കോര്‍ഡ് ഉയരവും കീഴടക്കിയിരുന്നു.
പുതിയ ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം അഭയാര്‍ത്ഥി ഹോട്ടലുകളില്‍ താമസിപ്പിച്ചിട്ടുള്ള അഭയാര്‍ത്ഥി അപേക്ഷകരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം മാര്‍ച്ച് അവസാനത്തില്‍ 35% കുറവ് രേഖപ്പെടുത്തി, 20,885 എന്ന നിലയിലേക്കാണ് എത്തിയത്.
യുകെയിലേക്കുള്ള കുടിയേറ്റം കുറയ്ക്കാനുള്ള നടപടികള്‍ രാജ്യത്ത് പ്രധാന രാഷ്ട്രീയ വിഷയമാണ്. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ പ്രധാന ആയുധമാക്കുന്നതും മൈഗ്രേഷനാണ്. ഇയുവില്‍ നിന്നുള്ള വരവ് ചുരുങ്ങിയതോടെ 47% കുറവ് സംഭവിച്ച കണക്കുകള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും യുകെ പ്രവേശനം നിഷേധിച്ചത് വഴി 87% ഇടിവും നേരിട്ടു. മുന്‍ ഋഷി സുനാക് ഗവണ്‍മെന്റാണ് ഈ രണ്ട് നടപടികളും ആരംഭിച്ചത്.