
















താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും പ്രാഥമിക അംഗത്വം രാജിവച്ചു. ദശാബ്ദങ്ങളായുള്ള തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടതിലും സംഘടനയിലെ പുരുഷാധിപത്യത്തിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് താരങ്ങള്‍ ചൂണ്ടിക്കാട്ടി. പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും ആത്മാഭിമാനത്തിന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി. ഇരുവരും സംയുക്ത കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ടല്ല തങ്ങളുടെ രാജിയെന്നും ദീര്‍ഘകാലമായി തുടരുന്ന പ്രശ്നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. സംഘടനയുമായി ബന്ധപ്പെട്ട് അസമത്വത്തിന്റെ ഘടനകളാണ് തുടരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. അമ്മ'യുടെ പേര് എഎംഎംഎ എന്ന് സംബോധന ചെയ്തുകൊണ്ടാണ് ഇരുവരും നിലപാട് പരസ്യമാക്കിയത്.
താരങ്ങളുടെ കുറിപ്പ്
'ഇന്ന് ഞങ്ങള്‍ A.M.M.A യുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നു. കലിപ്പിലല്ല, ധൃതിയിലല്ല. ഞങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ഈ വ്യവസായത്തിന് പതിറ്റാണ്ടുകള്‍ നല്‍കിയിട്ടുണ്ട്, അടുത്തത് എങ്ങോട്ടാണ് പോകുന്നതെന്ന് ഞങ്ങള്‍ ശ്രദ്ധിക്കുന്നു. വര്‍ഷങ്ങളായി ചോദിച്ചത് ലളിതമായിരുന്നു: സുരക്ഷ, അന്തസ്സ്, ഉത്തരവാദിത്തം, തുല്യ ചികിത്സ. പകരം കണ്ടുമുട്ടിയത് മൗനമാണ്, ഈ സ്ഥാപനം നിലനില്‍ക്കുന്നതുപോലെ മാറാന്‍ തയ്യാറല്ലെന്ന മന്ദഗതിയാണ്. സ്‌നേഹിക്കാനും പ്രയത്‌നിക്കാനും മലയാള സിനിമ എന്നും നമ്മുടേതാണ്. അത് ഒരിക്കലും ഒരു അംഗത്വത്തെ ആശ്രയിച്ചിരുന്നില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ഇന്ന് ഞങ്ങള്‍ എഎംഎംഎയില്‍ നിന്ന് രാജിവയ്ക്കുകയാണ്. ഇത് എഎംഎംഎയില്‍-യില്‍ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അദ്ധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തില്‍ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പ്രതികരണവുമല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ഞങ്ങളുടെ ആവശ്യം ലളിതമായിരുന്നു.
സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യ പരിഗണന. എല്ലാവര്‍ക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകല്‍ച്ചയുമായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളില്‍ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങള്‍ തുടര്‍ന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള അപൂര്‍വമായ കരുത്തുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ രാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ അസമത്വത്തിന്റെ ഘടനകള്‍ മാറ്റമില്ലാതെ തുടരുകയാണ്. എഎംഎംഎ രൂപം കൊണ്ടത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്.
എന്നാല്‍ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് ക്രമേണ സംഘടനയെ ദുര്‍ബലപ്പെടുത്തി. ഈ ഘട്ടത്തില്‍ ഇത് ഞങ്ങളുടെ പടിയിറങ്ങല്‍ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്. മുമ്പ് നേരിട്ട അതേ പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാന്‍ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല.
മികവുറ്റ ചലച്ചിത്ര ശ്രമങ്ങള്‍ക്കായ് ഞങ്ങള്‍ യാത്ര തുടരും, സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും, നീതിയുകതമായ തൊഴില്‍ മേഖല ഉറപ്പാക്കാനും. ഞങ്ങള്‍ക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തില്‍ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനില്‍പ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങള്‍ വിട പറയുന്നു. ഇനി തിയറ്ററുകളില്‍ കാണാം'- എന്നാണ് കുറിച്ചിരിക്കുന്നത്.