പോലീസ് തെളിവുകള്‍ മുക്കി സെക്രട്ടറിയെ കടിച്ച കേസില്‍ തന്നെ കുറ്റക്കാരനാക്കിയെന്ന ആരോപണവുമായി മുതിര്‍ന്ന ഓര്‍ത്തോപീഡിക് സര്‍ജന്‍. വിചാരണ സമയത്ത് തെളിവുകള്‍ മറച്ചുവെച്ച് പോലീസ് തന്നെ കുടുക്കിയെന്നാണ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങളെ വരെ ചികിത്സിച്ച ഡേവിഡ് ജോണ്‍സന്റെ പരാതി. സംഭവത്തില്‍ വാച്ച്‌ഡോഗ് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് സാധ്യമായത്.
റെഡ്‌ലാന്‍ഡ് ഹില്‍ സ്പയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ഡോ. ഡേവിഡ് ജോണ്‍സണ്‍ സെക്രട്ടറി ക്രൈഷ ജെയിംസിനെ കടിച്ചതായി പരാതി ഉയര്‍ന്നതും കുറ്റക്കാരനായി വിധിച്ചതും. 61-കാരന്‍ ക്രൈഷയുടെ കൈയില്‍ ആഞ്ഞുകടിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ 2016 മുതല്‍ ഈ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ബ്രിസ്‌റ്റോള്‍ മജിസ്‌ട്രേറ്റ്‌സ് കോടതി 2100 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്.
നിലവില്‍ സേനയിലുള്ള ഒരു പോലീസ് കോണ്‍സ്റ്റബിള്‍ വിചാരണ സമയത്ത് നുണ പറഞ്ഞെന്നും, ടെലിഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ മുക്കിയെന്നും ഡോക്ടര്‍ പരാതിപ്പെട്ടു. തനിക്ക് ഇവ വെളിപ്പെടുത്താന്‍ അവകാശമില്ലെന്നായിരുന്നു ഈ ഓഫീസര്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഡിസ്‌ക്ലോഷര്‍ ഓഫീസര്‍ ഇയാള്‍ തന്നെയെന്ന് സിപിഎസ് വ്യക്തമാക്കി.
2018 ഫെബ്രുവരിയില്‍ സേനയില്‍ പരാതി നല്‍കിയെങ്കിലും എവോണ്‍ & സോമര്‍സെറ്റ് കോണ്‍സ്റ്റാബുലറി ഈ ആവശ്യം നിരാകരിച്ചു. ഇതോടെയാണ് പരാതിയുമായി ഡോക്ടര്‍ ഹൈക്കോടതിയില്‍ എത്തിയത്. ഇതോടെ കേസ് ഐഒപിസിക്ക് കൈമാറാന്‍ പോലീസ് സേന തയ്യാറായത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഐഒപിസി അറിയിച്ചിട്ടുണ്ട്.
സെക്രട്ടറിയെ കടിച്ച കേസില്‍ കുറ്റക്കാരനാക്കിയതോടെ ജോലി അവസാനിപ്പിച്ച മുന്‍ സര്‍ജന്‍ തന്റെ ജീവിതത്തില്‍ ഈ വിധി ഉണ്ടാക്കിയ മുറിവുകള്‍ വലുതാണെന്ന് വ്യക്തമാക്കി. ഐഒപിസി ഇടപെട്ടതോടെ കുറ്റക്കാരനായ ഓഫീസറെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രതീക്ഷ.