
















കെന്റില്‍ പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് രോഗബാധ പടര്‍ന്നുപിടിക്കുന്നതിനിടെ ഒരു പെണ്‍കുഞ്ഞ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് ഉടനീളം രോഗം പരത്തി, ഇന്‍ഫെക്ഷന്റെ 'രണ്ടാം തരംഗത്തിന്' വഴിയൊരുക്കുമെന്നാണ് ആശങ്ക പരക്കുന്നത്.
കാന്റര്‍ബറി ക്ലസ്റ്ററില്‍ നിന്നും മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ പിടിപെട്ട ഫോക്ക്‌സ്‌റ്റോണില്‍ നിന്നുള്ള പിഞ്ചുകുഞ്ഞാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. വാക്‌സിനേഷന്‍ നേടിയ കുഞ്ഞിനാണ് രോഗബാധയെന്നതും ഞെട്ടിക്കുന്നു. ഈ കേസിന് നേരിട്ട് പ്രഭവകേന്ദ്രവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം കേസുകളുടെ എണ്ണം ഈ തോതില്‍ വര്‍ദ്ധിക്കുന്നതില്‍ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ ആശങ്കയിലാണ്. പകര്‍ച്ചവ്യാധി ദേശീയ പ്രതിസന്ധിയാണെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്. 15 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് പേരുടെ മരണവും സംഭവിച്ചിട്ടുണ്ട്. 
ഈസ്റ്ററിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനാല്‍ കാന്റര്‍ബറിക്ക് പുറത്തേക്കും രോഗം പടരുമെന്നാണ് ആശങ്കയുണ്ട്. 14 ദിവസത്തെ ഇന്‍കുബേഷന്‍ പിരീഡ് ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് കരുതുന്നു. ക്ലബ് കെമിസ്ട്രിയാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്.
എന്നാല്‍ വിചാരിച്ചതിലും മുന്‍പ് തന്നെ ഇവിടെ ഇന്‍ഫെക്ഷന്‍ പടര്‍ന്നതായാണ് ഇപ്പോള്‍ വാദങ്ങള്‍ പുറത്തുവരുന്നത്. രോഗം പിടിപെട്ട ഒരു വിദ്യാര്‍ത്ഥി മാര്‍ച്ച് 4-നാണ് ഇവിടെ എത്തിയത്. 21 വയസ്സുകാരി അനാബെല്ലെ മാക്കെയ്ക്ക് കാഴ്ച നഷ്ടമാകുകയും, നടക്കാന്‍ ബുദ്ധിമുട്ടായി മാറുകയും ചെയ്ത് വീട്ടില്‍ കുഴഞ്ഞുവീഴുകയാണുണ്ടായത്. ഇതിനിടെ പ്രതിസന്ധി ഘട്ടത്തില്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്റെ വില ഫാര്‍മസികള്‍ വര്‍ദ്ധിപ്പിച്ചത് രോഷം ഉയര്‍ത്തുന്നുണ്ട്.