
















സ്വപ്‌ന ജീവിതം കെട്ടിപ്പടുക്കാന്‍ ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര സ്വപ്‌നതുല്യമല്ലാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ കടന്നുപോകുന്നത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തിരക്കിലാണ് ഗവണ്‍മെന്റ്. കുറയ്ക്കുന്നത് ഒട്ടും പോരെന്നും, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഒറ്റയൊരാളെ ഇവിടേക്ക് കയറ്റില്ലെന്നും പ്രഖ്യാപിക്കുന്ന രാഷ്ട്രീയ എതിരാളികള്‍. ഇതിനെല്ലാം ഇടയിലാണ് കുടിയേറ്റക്കാരുടെ സ്വപ്‌നങ്ങള്‍ ഞെരിഞ്ഞ് അമരുന്നത്.
വരും നാളുകളില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന ആശങ്കയില്‍ ബ്രിട്ടീഷ് പൗരത്വം എത്രയും വേഗം നേടാനുള്ള നെട്ടോട്ടത്തിലാണ് കുടിയേറ്റക്കാര്‍. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലുള്ളപ്പോള്‍ ഇത് നേടാനായി റെക്കോര്‍ഡ് തോതിലാണ് കുടിയേറ്റക്കാര്‍ അപേക്ഷ സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 291,971 പേരാണ് ഹോം ഓഫീസില്‍ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. 2024-ലെ 253,757 എന്ന തോതില്‍ നിന്നുമാണ് കുതിപ്പ്. അഞ്ച് വര്‍ഷം യുകെയില്‍ താമസിക്കുകയോ, രക്ഷിതാക്കള്‍ക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരിക്കുകയോ വേണമെന്നതാണ് യുകെ പൗരത്വം നേടാനുള്ള യോഗ്യത.
ഒരു ബ്രിട്ടീഷുകാരനെ വിവാഹം ചെയ്ത് രാജ്യത്ത് മൂന്ന് വര്‍ഷം താമസം തികച്ചവര്‍ക്കും പൗരത്വത്തിന് അപേക്ഷിക്കാം. ലേബറും, കണ്‍സര്‍വേറ്റീവുകളും, റിഫോമും വിദേശ പൗരന്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് ഈ വര്‍ദ്ധനയ്ക്ക് ഇടയാക്കുന്നത്.
ഇതിനിടെ ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ ബ്രിട്ടീഷ് പൗരത്വം നേടാന്‍ അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ലേബറിന്റെ ഭരണത്തിന് ശേഷം അടുത്ത തെരഞ്ഞെടുപ്പില്‍ റിഫോം യുകെ വിജയിച്ച് കയറുമെന്ന ആശങ്ക ശക്തമാണ്.