ഫാത്തിമയുടെ മരണത്തിന്റെ പ്രധാന കാരണക്കാരന്‍ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനാണെന്നും അധ്യാപകന്റെ പേര് എഴുതിവെച്ചാണ് തന്റെ മകള്‍ മരിച്ചതെന്നും പിതാവ് ലത്തീഫ്. പല തരത്തിലുള്ള പീഡനങ്ങളും തന്റെ മകള്‍ കാമ്പസില്‍ നേരിട്ടതായും ലത്തീഫ് പറഞ്ഞു.അവളുടെ മനസിനെ തകര്‍ക്കുന്ന എന്തോ ഒന്ന് അവിടെ സംഭവിച്ചിട്ടുണ്ട്. എക്‌സാമിന്റെ ഒരോ ഉത്തരക്കടലാസുകളും വാങ്ങുന്ന എന്റെ മക്കള്‍ ലോജിസ്റ്റിക്കിന്റെ പരീക്ഷ പേപ്പര്‍ വാങ്ങാന്‍ മറ്റൊരു കുട്ടിയെ ആണ് വിട്ടിരുന്നത്. അത് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഭയപ്പെട്ടതുകൊണ്ടാണ് എന്ന് ഞാന്‍ കരുതുന്നു.
ഫാത്തിമ മെസ് ഹാളില്‍ ഇരുന്ന കരയുമ്പോള്‍ ആശ്വസിപ്പിച്ചത് മൂക്കുത്തി ധരിച്ച ഒരാളാണ്. അത് ഒന്നുകില്‍ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയായിരിക്കണം. അല്ലെങ്കില്‍ പുറത്തുനിന്നുള്ള ആളുകളാണ്. എന്റെ മകള്‍ വീട്ടില്‍ എന്ത് സംഭവമുണ്ടായാലും ലെറ്റര്‍ എഴുതിവെക്കും. എന്റെ മകള്‍ ലെറ്റര്‍ എഴുതി വെച്ചിട്ട് തന്നെയാണ് മരിച്ചത്. പക്ഷേ ആ ലെറ്റര്‍ എഫ്.ഐ.ആറില്‍ എവിടേയും രേഖപ്പെടുത്തിടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒരു ആത്മഹത്യ ചെയ്താല്‍ ആ റൂം സീല്‍ ചെയ്യുക ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും നിര്‍ത്തിക്കൊണ്ടാണ്. പക്ഷേ അത് അവിടെ നടന്നില്ല. ഞാനും കൊല്ലം മേയറും അവിടെ ചെല്ലുമ്പോള്‍ ആ ഫാനില്‍ കയറുണ്ടായിരുന്നില്ല. റൂമില്‍ അലക്ഷ്യമായി സാധനങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. റൂം മേറ്റായ കുട്ടിയുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയിയിരുന്നു. പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പ് ഡി.ജി.പിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.