ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വരവേല്‍പ്പ് ഏറ്റുവാങ്ങിയ ഡൊണാള്‍ഡ് ട്രംപിന് അരികില്‍ പോലും എത്താന്‍ കഴിയാതെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. എന്‍എച്ച്എസിന്റെ പേരില്‍ പ്രസിഡന്റിനെ ചോദ്യം ചെയ്യുമെന്ന് ആണയിട്ട ശേഷമാണ് ലേബര്‍ നേതാവിന് ഈ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നത്. നാറ്റോ നേതാക്കള്‍ക്കും, രാജകീയ അതിഥികള്‍ക്കുമായി രാജ്ഞി സംഘടിപ്പിച്ച വിരുന്നില്‍ പ്രസിഡന്റിന് 'ഞങ്ങളുടെ പൊതുസേവനങ്ങള്‍ വില്‍പ്പനയ്ക്കില്ലെന്ന്' മുന്നറിയിപ്പ് നല്‍കുമെന്നായിരുന്നു കോര്‍ബിന്റെ പ്രഖ്യാപനം.
എന്നാല്‍ ട്രംപിനോട് സംസാരിക്കാന്‍ ഒരു ഘട്ടത്തിലും ലേബര്‍ നേതാവിന് അവസരം ലഭിച്ചില്ല. ഇതിന് പുറമെ ലേബര്‍ നേതാവിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചരണായുധമായ എന്‍എച്ച്എസ് വില്‍പ്പന വിഷയം അപ്പാടെ ഇല്ലാതാക്കാനും ട്രംപ് തയ്യാറായി. ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനുമായി ഉണ്ടാക്കുന്ന വ്യാപാര കരാറില്‍ എന്‍എച്ച്എസിനെ അമേരിക്കന്‍ കമ്പനികള്‍ക്കായി തുറന്നുകൊടുക്കാനും, മരുന്നിന്റെ വില വര്‍ദ്ധിപ്പിക്കാനും ഒരുങ്ങുന്നതായുള്ള ആരോപണങ്ങള്‍ പ്രസിഡന്റ് പൂര്‍ണ്ണമായും തള്ളി. 'എന്‍എച്ച്എസിനെ വെള്ളിത്താലത്തില്‍ വെച്ച് തന്നാലും യുഎസ് അതില്‍ തൊടില്ല' എന്നാണ് ട്രംപ് നാറ്റോ സമ്മേളനത്തിന് മുന്നോടിയായി വ്യക്തമാക്കിയത്.
കൊട്ടാരത്തില്‍ വെച്ച് ട്രംപും, കോര്‍ബിനും നേര്‍ക്കുനേര്‍ വരാതിരിക്കാന്‍ കൊട്ടാര അധികൃതര്‍ പ്രത്യേകം ശ്രദ്ധിച്ചു. മനഃപ്പൂര്‍വമാണോ, അല്ലയോ എന്ന് വ്യക്തമല്ലെങ്കിലും ഒരു ഘട്ടത്തിലും ഇരുനേതാക്കളും ഒരു മുറിയില്‍ പോലും വന്നില്ല. ട്രംപിനെ ചോദ്യം ചെയ്യാനുള്ള അവസരം കോര്‍ബിന് ലഭിച്ചില്ലെന്ന് ലേബര്‍ വൃത്തങ്ങളും സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവുകള്‍ 12 പോയിന്റ് മുന്നിലാണെന്ന് വ്യക്തമായതോടെ ഈ ആനുകൂല്യം വെട്ടിച്ചുരുക്കാനുള്ള പയറ്റിലാണ് കോര്‍ബിന്‍. പ്രസിഡന്റിന്റെ വരവ് ആയുധമാക്കി മാറ്റാന്‍ ലേബര്‍ ശ്രമിക്കുമ്പോഴാണ് ഈ തിരിച്ചടി. ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം പോലും തെരഞ്ഞെടുപ്പ് ആയുധമാക്കി ഉപയോഗിക്കുകയാണ് ലേബര്‍.
യുഎസുമായുള്ള ബന്ധമാണ് ഭീകരാക്രമണങ്ങള്‍ ബ്രിട്ടന് നേര്‍ക്ക് വരാന്‍ കാരണമെന്നാണ് ലേബര്‍ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നത്. ടോറി പ്രചരണങ്ങളില്‍ ട്രംപിന്റെ വാക്കുകള്‍ തിരിച്ചടിക്കുമെന്ന് ആശങ്കപ്പെട്ട് ഇരിക്കവെ ഇത്തരം ചോദ്യങ്ങള്‍ പ്രസിഡന്റ് സൂക്ഷ്മതയോടെ നേരിട്ടു. ബോറിസ് ജോണ്‍സണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ് എന്‍എച്ച്എസിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.