ലണ്ടനിലെ ഇന്റന്‍സീവ് കെയര്‍ ബെഡുകള്‍ നാല് ദിവസത്തിനകം നിറയുമെന്നതിന് പുറമെ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യം മുഴുവന്‍ ഈ ദുരന്തം ആവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്. കൊറോണാവൈറസ് പകര്‍ച്ചവ്യാധിയില്‍ നിന്നും ആരോഗ്യം കുറഞ്ഞ രോഗികളെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മറ്റ് രോഗികളെ പരിചരിക്കുന്ന അവസ്ഥിലേക്ക് ജീവനക്കാര്‍ മാറിയെന്നാണ് ഒരു നഴ്‌സ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഹാരോവിലെ നോര്‍ത്ത്‌വിക്ക് പാര്‍ക്ക് ഹോസ്പിറ്റലിലെ സ്റ്റാഫാണ് ദി ഡെയ്‌ലി ടെലിഗ്രാഫിനോട് ഈ വിവരം വെളിപ്പെടുത്തിയത്.
രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ചികിത്സ നല്‍കുന്ന രീതിയിലേക്ക് ഡോക്ടര്‍മാര്‍ പരിചരണം റേഷന്‍ ചെയ്ത് നല്‍കിത്തുടങ്ങിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കുന്ന പരിചരണം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥയിലാണ് ജീവനക്കാരുടെ അഭാവം മൂലം തങ്ങളെന്ന് സീനിയര്‍ നഴ്‌സ് വ്യക്തമാക്കി. 'ഇറ്റലിയുടെ അവസ്ഥയിലാണ് നമ്മള്‍. ആരെല്ലാം വെന്റിലേറ്ററിലേക്ക് പോണം, ആരെ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ച് തുടങ്ങി. മരണപ്പെടുന്ന കൂടുതല്‍ പേരും വിവിധ രോഗങ്ങള്‍ നേരിടുന്ന പ്രായമേറിയവരാണ്. യുവാക്കളും ശ്വാസം കിട്ടാന്‍ പോരാടുമ്പോള്‍ വെന്റിലേറ്ററില്‍ ഇവര്‍ക്ക് പ്രാമുഖ്യം ലഭിക്കും', നഴ്‌സ് വ്യക്തമാക്കി.
മെഷീനുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പോലും ആളുകളില്ലാത്ത അവസ്ഥയാണെന്ന് നഴ്‌സ് പറയുന്നു. കൊവിഡ്-19 പ്രതിസന്ധിയില്‍ രോഗികളെ പരിചരിക്കാന്‍ ആളില്ലാതെ വന്നതോടെ ഫ് ളൂവിന്റെ ലക്ഷണങ്ങളുള്ള ജീവനക്കാര്‍ പോലും ജോലിക്ക് എത്തുകയാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇംഗ്ലണ്ടിലെ ഏഴ് കമ്മീഷണിംഗ് റീജ്യണുകളില്‍ അഞ്ചെണ്ണത്തിലും ചികിത്സിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ കൊവിഡ്-19 രോഗികള്‍ രൂപപ്പെടുമെന്ന് വ്യക്തമായിട്ടുള്ളത്.
നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്ഷയര്‍, നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ ഒഴിച്ചുള്ള എല്ലായിടത്തും ഐസിയു ബെഡുകള്‍ രണ്ടാഴ്ച കൊണ്ട് കാലിയാകുമെന്നാണ് പ്രവചനം. ലണ്ടനിലാണ് കൊറോണ അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആഞ്ഞടിക്കുന്നത്. വൈറസ് പടര്‍ന്നുപിടിച്ചതോടെ ഐസിയു നഴ്‌സുമാരെ നിയോഗിക്കുന്നതിന്റെ രീതിയും മാറിമറിഞ്ഞു. 1:1 എന്ന അനുപാതമൊര്രെ മാറി ആറ് രോഗികളെ വരെയാണ് ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ ശ്രദ്ധിക്കേണ്ടി വരുന്നത്. നഴ്‌സുമാര്‍ കടുത്ത ദുരിതം നേരിടുകയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.