കൊറോണാവൈറസ് പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിന് ഇടയില്‍ മെഡിക്കല്‍ പ്രാക്ടീഷണറായി വീണ്ടും രജിസ്റ്റര്‍ ചെയ്ത് അയര്‍ലണ്ട് പ്രധാനമന്ത്രി. കൊറോണവൈറസ് തലവേദന സൃഷ്ടിക്കുമ്പോള്‍ ആഴ്ചയില്‍ ഒരു ഷിഫ്റ്റില്‍ വീതം ജോലി കയറാനാണ് ലിയോ വരദ്കര്‍ ഒരുങ്ങുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ഏഴ് വര്‍ഷത്തോളം ഡോക്ടറായി ജോലി ചെയ്ത ശേഷമാണ് ഇന്ത്യന്‍ വംശജന്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം നടത്തിയത്.
2013-ല്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്നും ലിയോ വരദ്കറിന്റെ പേര് നീക്കം ചെയ്തിരുന്നു. മാര്‍ച്ചില്‍ മെഡിക്കല്‍ രജിസ്റ്ററില്‍ വീണ്ടും ജോയിന്‍ ചെയ്ത അദ്ദേഹം അയര്‍ലണ്ടിന്റെ ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവിന് തന്റെ സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. തനിക്ക് പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുന്ന മേഖലകളില്‍ ആഴ്ചയില്‍ ഒരു സെഷന്‍ വീതമാണ് വരദ്കര്‍ ഏറ്റെടുക്കാന്‍ തയ്യാറായത്. 'അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായ നിരവധി പേര്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്നുണ്ട്. ചെറിയ രീതിയില്‍ ആയാലും സഹായിക്കുകയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്', വരദ്കറുടെ ഓഫീസ് വക്താവ് പറഞ്ഞു.
അയര്‍ലണ്ടില്‍ ദിവസേന ടെസ്റ്റിംഗ് 4500 ആയി ഉയര്‍ത്തി ഇരട്ടിയാക്കാനുള്ള ലക്ഷ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആരോഗ്യ സേവനത്തിന് ഇറങ്ങുന്നതായി വാര്‍ത്ത പുറത്തുവരുന്നത്. മഹാമാരിയില്‍ ഈ ആഴ്ച വളരെ സുപ്രധാനമാണെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ്-19 ബാധിച്ച് 21 രോഗികള്‍ കൂടി റിപബ്ലിക്കില്‍ മരണമടഞ്ഞു. ഇതോടെ വൈറസ് മരണസംഖ്യ 158 ആയി ഉയര്‍ന്നു. 390 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ ഇന്‍ഫെക്ഷന്‍ 4994 ആയി.
ഫോണ്‍ അസെസ്‌മെന്റുകളിലാണ് വരദ്കര്‍ സഹായിക്കുന്നതെന്ന് ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവര്‍ക്ക് ഫോണ്‍ വഴിയാണ് ആദ്യ പരിശോധന നല്‍കുന്നത്. അയര്‍ലണ്ട് താവോസേച്ച് ഒരു ഡോക്ടറുടെയും, നഴ്‌സിന്റെയും മകനാണ്. അദ്ദേഹത്തിന്റെ പങ്കാളിയും, രണ്ട് സഹോദരിമാരും, അവരുടെ ഭര്‍ത്താക്കന്‍മാരും ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ഡോലി ചെയ്യുന്നു.
മഹമാരിയെ നേരിടാന്‍ രാജ്യത്തെ ഹെല്‍ത്ത് സര്‍വ്വീസിലേക്ക് ഹെല്‍ത്ത് മിനിസ്റ്റര്‍ സൈമണ്‍ ഹാരിസ് കഴിഞ്ഞ മാസം റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചിരുന്നു. സഹായം തേടിയുന്ന അഭ്യര്‍ത്ഥനയ്ക്ക് 70,000 പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതില്‍ ആയിരക്കണക്കിന് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളോട് എച്ച്എസ്ഇ സംസാരിക്കുകയും ചെയ്തു.