കൊറോണാവൈറസ് ബാധിച്ച് രാജ്യത്ത് 134 പേര്‍ കൂടി ഇരകളായെന്ന് ബ്രിട്ടന്റെ പ്രഖ്യാപനം. ഇതോടെ മരണസംഖ്യ 37,048 ആയി ഉയര്‍ന്നു. 2004 പേര്‍ കൂടി രോഗത്തിന് പോസിറ്റീവായെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. ഇതോടെ ഫെബ്രുവരിയില്‍ തുടങ്ങിയ മഹാമാരി ബാധിച്ചവരുടെ എണ്ണം 265,227 എത്തി.
ഇതിനിടെ മാര്‍ച്ച് മുതല്‍ ആദ്യമായി ഒരു കൊറോണ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരു ദിനം വന്നുചേര്‍ന്നത് ആശ്വാസമായി. മാര്‍ച്ച് 23ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഒരു കൊവിഡ് മരണം പോലും ഇവിടെ സംഭവിക്കാതെ പോയത്. അതേസമയം മെയ് 9 മുതല്‍ മെയ് 15 വരെയുള്ള ആഴ്ചയിലാണ് ഇംഗ്ലണ്ടിലും, വെയില്‍സിലും കൊറോണ മരണങ്ങള്‍ ഏറ്റവും കുറഞ്ഞ് നിന്നതെന്ന് വ്യത്യസ്തമായ ചില കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
മഹാമാരിക്ക് ഇടയില്‍ സ്വന്തം വീടുകളില്‍ മരിച്ചവരുടെ കണക്കുകള്‍ പുറത്തുവന്നത് പുതിയ ആശങ്കയാണ്. ഏകദേശം 1700 പേരാണ് കൊറോണ ബാധിക്കാതെ മരിച്ചത്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. മെയ് 15-നകം 46,000 പേരെങ്കിലും കൊറോണ ബാധിച്ച് മരിച്ചെന്ന് മരണ സര്‍ട്ടിഫിക്കറ്റുകള്‍ തെളിയിക്കുന്നു. ഈ സമയത്ത് ആരോഗ്യ വകുപ്പിന്റെ കണക്ക് 33,998 മാത്രമായിരുന്നു. ഈ കണക്ക് പരിഗണിച്ചാല്‍ ചുരുങ്ങിയത് 49000 പേരെങ്കിലും മരിച്ചിരിക്കാനാണ് സാധ്യത.
എബോള മരുന്നായ റെംഡെസിവിര്‍ കൊവിഡ്-19ന് എതിരെ പ്രയോഗിക്കാന്‍ കഴിയുന്ന ഫലവത്തായ മരുന്നായി ഹാന്‍കോക് പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ കൊറോണ രോഗികള്‍ക്കായി അംഗീകരിച്ച ആദ്യ മരുന്നാണ് ഇത്. ശാസ്ത്രീയ പഠനത്തില്‍ ഉറപ്പായ ഫലങ്ങള്‍ തിരിച്ചറിഞ്ഞതിനൊപ്പം, നാല് ദിവസം കൊണ്ട് രോഗം ഭേദമാകുന്നതായും കണ്ടെത്തിയെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. കൊറോണ ചികിത്സയില്‍ ഏറ്റവും വലിയ ചുവടുവെപ്പാണ് ഇതെന്നാണ് ഹാന്‍കോകിന്റെ പക്ഷം.