ബ്രിട്ടനില്‍ 4368 കൊറോണാവൈറസ് കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ദിവസേന നേരിടുന്ന ഇന്‍ഫെക്ഷനുകള്‍ ഇരട്ടിയായി ഉയര്‍ന്നെന്ന് സ്ഥിരീകരണം. സര്‍ക്കാരിന്റെ മുതിര്‍ന്ന ഉപദേശകര്‍ ഓരോ ആഴ്ചയും രണ്ടിരട്ടി വര്‍ദ്ധനവ് പ്രവചിക്കുമ്പോഴാണ് ഈ അവസ്ഥ. 11 പേര്‍ കൂടി രാജ്യത്ത് കൊറോണാവൈറസിന് ഇരകളായതോടെ ആകെ ഔദ്യോഗിക മരണസംഖ്യ 41,788 എത്തി.
അതേസമയം ശാസ്ത്രീയ ഉപദേശകരുടെ സമ്മര്‍ദത്തിന് വഴങ്ങി രാജ്യത്ത് രണ്ടാം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന് ആവശ്യപ്പെട്ട് 32 പ്രമുഖ ശാസ്ത്രജ്ഞരും, ഡോക്ടര്‍മാരും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കത്തയച്ചു. കൊവിഡ്-19 ആജീവനാന്ത അപകടമായി അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കേസുകളും, ആശുപത്രി പ്രവേശനവും വര്‍ദ്ധിക്കുമ്പോള്‍ മുട്ടിടിക്കുന്ന പ്രതികരണം നടത്തരുതെന്ന് മെഡിക്കല്‍ ഉപദേശകരോടും ഇവര്‍ വ്യക്തമാക്കി.
കൊറോണ ചര്‍ച്ചകള്‍ ലോക്ക്ഡൗണ്‍ വേണ്ടവരും, വേണ്ടെന്ന് പറയുന്നവരും തമ്മിലുള്ള വിഭജനമായതിനാല്‍ ഇത് അനാവശ്യമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസര്‍ സുനേത്ര ഗുപ്ത, പ്രൊഫ കാള്‍ ഹെനെഗന്‍, ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി പ്രൊഫ കരോള്‍ സികോര തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒരു മാസം കൊണ്ട് രാജ്യത്ത് 50,000 കൊറോണ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുമെന്ന ഉപദേശകരുടെ വാദം വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് ഇടയിലാണ് വിദഗ്ധ സംഘത്തിന്റെ കത്ത്.
ലോക്ക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ആളുകള്‍ വീണ്ടും പഴയ പടിയാകും, പ്രൊഫ സികോറ പറഞ്ഞു. ഇതിന് പകരം കര്‍ശനമായ സാമൂഹിക നിയന്ത്രണം, ആറ് പേരുടെ സമ്പര്‍ക്കം പോലുള്ള നയങ്ങളാണ് പ്രയോഗിക്കേണ്ടത്. രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിക്കാന്‍ അനാവശ്യ ധൃതിയുണ്ട്, സികോറ വ്യക്തമാക്കി. കൊവിഡ്-19നുമായി ജീവിക്കുന്നതിന് കൃത്യമായ നിയമം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ലെന്നും വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.