പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ കര്‍ശനമായ കൊറോണാവൈറസ് നിബന്ധനകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജനങ്ങളുടെ യുദ്ധം. രാജ്യത്തെ കോസ്റ്റ്‌കോ സ്‌റ്റോറുകള്‍ക്ക് പുറത്ത് ആശങ്കാകുലരായ ജനങ്ങള്‍ വമ്പന്‍ ക്യൂ സൃഷ്ടിച്ചു. ടോയ്‌ലറ്റ് റോള്‍ മുതല്‍ ടിന്‍ ഉത്പന്നങ്ങളും പോലുള്ള അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ജനം.
രണ്ടാം ലോക്ക്ഡൗണായി വിലക്കുകള്‍ മാറുമെന്ന് ആശങ്കപ്പെട്ടവരാണ് പാസ്തയും, അരിയും, ഭക്ഷണപ്പൊടികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ നിന്നും തൂത്തുവാരിയത്. കര്‍ശനമായ കൊറോണാവൈറസ് വിലക്കുകള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രി വിശദമാക്കുന്നതിന് ഇടയിലാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. ഒക്ടോബര്‍ മധ്യത്തോടെ യുകെയില്‍ പ്രതിദിനം 50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും, നവംബറോടെ ദിവസം 200-ലേറെ മരണങ്ങള്‍ സംഭവിക്കുമെന്നുമുള്ള ചീഫ് സയന്റിഫിക് അഡൈ്വസര്‍ സര്‍ പാട്രിക് വാല്ലന്‍സിന്റെ മുന്നറിയിപ്പാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്ക് വഴിയൊരുക്കിയത്.
ലോക്ക്ഡൗണ്‍ വന്നാല്‍ പോലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നതാണ് വാസ്തവം. ഇതൊന്നും ചിന്തിക്കാതെ ജനങ്ങള്‍ പരിഭ്രാന്തരായി മാറുകയാണ്. സാധനങ്ങളുടെ ലഭ്യത കുറയ്ക്കാന്‍ വിലക്കുകള്‍ വഴിയൊരുക്കുമെന്ന ആശങ്കയാണ് ഈ വാങ്ങിക്കൂട്ടല്‍ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നത്. ഹോള്‍സെയില്‍ ഷോപ്പായ കോസ്റ്റ്‌കോയുടെ ലീഡ്‌സ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ സ്‌റ്റോറുകളിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ ബാരിയറുകള്‍ ഉപയോഗിക്കേണ്ടി വന്നു. നിറഞ്ഞുകവിഞ്ഞ ട്രോളികളുമായാണ് ആളുകള്‍ പര്‍ച്ചേസ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്.
ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന് റീട്ടെയിലര്‍മാര്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സപ്ലൈ ചെയിനുകള്‍ ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ഡയറക്ടര്‍ ആന്‍ഡ്രൂ ഓപ്പി വ്യക്തമാക്കി. ഭാവിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഭക്ഷ്യവസ്തുക്കളും, മറ്റ് ഉത്പന്നങ്ങളും തടസ്സമില്ലാതെ ലഭ്യമാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.