ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആറിലൊരു കൊവിഡ്-19 രോഗി എന്‍എച്ച്എസ് ജീവനക്കാരോ, അവരുടെ ബന്ധുക്കളോ ആണെന്ന് കണ്ടെത്തല്‍. ജോലി ചെയ്യുന്ന പ്രായത്തില്‍ പെടുന്നവരുടെ കണക്കിലാണ് എന്‍എച്ച്എസ് ജീവനക്കാരും, അവരുടെ ബന്ധുക്കളും നേരിടുന്ന ഞെട്ടിക്കുന്ന അവസ്ഥ വ്യക്തമാകുന്നത്. ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് സ്‌കോട്ട്‌ലണ്ടിലെ 18 മുതല്‍ 65 വരെയുള്ള മുതിര്‍ന്നവരിലെ ആശുപത്രി അഡ്മിഷന്‍ പരിശോധിച്ചത്.
പൊതുജനങ്ങളുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളെ നേരിടുന്ന റോളുകള്‍ ഏറ്റെടുക്കുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ നേരിടുന്ന പ്രത്യാഘാതം അമിതമാണെന്ന് തിരിച്ചറിഞ്ഞത്. എ&ഇ പോലുള്ളവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗം പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാന്‍ മൂന്നിരട്ടി സാധ്യതയുള്ളതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ തിരിച്ചടി എന്‍എച്ച്എസ് ജീവനക്കാരിലും ഒതുങ്ങുന്നില്ലെന്നതാണ് അവസ്ഥ.
ഇവരുടെ കുടുംബാംഗങ്ങളാണ് തിരിച്ചടി നേരിടുന്ന മറ്റൊരു വിഭാഗം. രോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാന്‍ എന്‍എച്ച്എസ് ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സാധ്യത രണ്ടിരട്ടിയാണ്. കൊവിഡ്-19 രോഗികളുമായി ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നതാണ് ഇന്‍ഫെക്ഷന്‍ പിടിപെടാനുള്ള സാധ്യത കൂട്ടുന്നതെന്നാണ് കണ്ടെത്തല്‍.
ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുമ്പോള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ കൊവിഡ് ഇന്‍ഫെക്ഷനും ഒപ്പം കൊണ്ടുപോകുന്നു. ഇത് പ്രായമായ, രോഗസാധ്യത അധികമുള്ള വീട്ടുകാര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നുവെന്നാണ് മുന്നറിയിപ്പ്. ഇതോടെ മെഡിക്കല്‍ മാസ്‌കും, ഗ്ലൗസും, ഗോഗിളും ഉള്‍പ്പെടെയുള്ള പിപിഇയുടെ പ്രാധാന്യമാണ് വീണ്ടും വ്യക്തമാകുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഇതൊന്നും നല്‍കാതെയാണ് എന്‍എച്ച്എസ് ജീവനക്കാരെ പോരാട്ടത്തിന് ഇറക്കിവിട്ടത്.