പാകിസ്ഥാനില്‍ നിര്‍ബന്ധിത വിവാഹത്തില്‍ നിന്നും ഒളിച്ചോടിയതിന് ഇസ്ലാമിക മരണ സ്‌ക്വാഡുകള്‍ വേട്ടയാടുന്ന 14 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് അഭയാര്‍ത്ഥിത്വം അനുവദിക്കണമെന്ന് ബോറിസ് ജോണ്‍സന് മുന്നില്‍ ആവശ്യം ഉയര്‍ത്തി ക്യാംപെയിനര്‍മാര്‍. 30 വയസ്സ് കൂടുതല്‍ പ്രായമുള്ള മുസ്ലീം പുരുഷനെ കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിന്നാണ് കുട്ടി രക്ഷപ്പെട്ടത്. കത്തോലിക് അള്‍ത്താര സെര്‍വറായ മരിയാ ഷഹബാസിന് നേരെയാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രമങ്ങള്‍ അരങ്ങേറുന്നത്.
തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ കൂട്ടൂബലാത്സംഗത്തിന് ഇരയാക്കിയ ശേഷമായിരുന്നു വിവാഹം. എന്നാല്‍ വിവാഹം തട്ടിത്തെറിപ്പിച്ച് മരിയ ഒളിവില്‍ പോയതോടെയാണ് ഭീഷണി ഉയര്‍ന്നത്. ഇസ്ലാമില്‍ വധശിക്ഷ വിധിക്കുന്ന കുറ്റമാണ് പെണ്‍കുട്ടിയുടെ തലയില്‍ ചുമത്തിയത്. പെണ്‍കുട്ടിക്കും, കുടുംബത്തിനും ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം നല്‍കി ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പെറ്റീഷന് ഇതിനകം 9000-ലേറെ ഒപ്പുകളാണ് ലഭിച്ചത്.
ഇല്ലാത്ത മതനിന്ദ ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട പാകിസ്ഥാനി ക്രിസ്ത്യന്‍ അസിയ ബിബിയ്ക്ക് സമാനമായ അനുഭവങ്ങളാണ് മരിയയ്ക്കും, കുടുംബത്തിനും നേരിടുന്നത്. ബാക്ക്‌ബെഞ്ച് ടോറി എംപിയായിരുന്ന സമയത്ത് ബിബിക്ക് അഭയം നല്‍കാനുള്ള ശ്രമങ്ങളെ നയിച്ച ഇവര്‍ പിന്നീട് ക്യാനഡയിലേക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസിനോട് മരിയ നേരിട്ട് സഹായാഭ്യര്‍ത്ഥന നടത്തി. 'എന്റെ ജീവനും, കുടുംബത്തിന്റെ ജീവനും അപകടത്തിലായതോടെ വളരെ ഭയത്തിലാണ്. ദയവായി എന്നെ സംരക്ഷിക്കണം', മരിയ പറഞ്ഞു.
നിര്‍ബന്ധിത വിവാഹത്തിന് ഇരയാക്കിയെങ്കിലും 14-കാരി 45-കാരനെ വിവാഹം ചെയ്തത് ശരിവെച്ചാണ് ലാഹോര്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇസ്ലാമിലേക്ക് മതംമാറിയതും, വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് കോടതി വിധിച്ചതോടെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഭര്‍ത്താവിന്റെ തടവില്‍ നിന്ന് രക്ഷപ്പെട്ടത്. കോടതി വിധി പാകിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. മനുഷ്യാവകാശ ഗ്രൂപ്പുകളുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം ആയിരത്തോളം ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ ഓരോ വര്‍ഷവും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് ഇസ്ലാമാക്കി മാറ്റുന്നുണ്ട്.
വിഷയത്തില്‍ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണമെന്ന് കത്തോലിക് ചാരിറ്റി എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് യുകെ ഡയറക്ടര്‍ നെവില്ലെ കിര്‍കെ സ്മിത്ത് പറഞ്ഞു. അതേസമയം യുകെ ടെറിട്ടറിക്ക് പുറത്തുള്ള അഭയാര്‍ത്ഥി അപേക്ഷകള്‍ ഹോം ഓഫീസ് പരിഗണിക്കുന്ന പതിവില്ല.