കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് അത്യപൂര്‍വ്വമായ ബ്ലഡ് ക്ലോട്ട് രൂപപ്പെട്ടതിന്റെ ഭാഗമായി ഓര്‍മ്മക്കുറവും, സംസാരിക്കാനുള്ള പ്രശ്‌നങ്ങളും നേരിട്ട തിരുമ്മല്‍ വിദഗ്ധനെ ജോലിയില്‍ നിന്നും പുറത്താക്കി. വാക്‌സിന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിട്ടതിനാല്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ച 145 പേരില്‍ ഒരാളാണ് 32-കാരനായ ജോസഫ് റോബിന്‍സണ്‍.
ഫെബ്രുവരിയില്‍ ആദ്യ ഡോസ് ആസ്ട്രാസെനെക വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തലച്ചോറിന് ക്ഷതം സംഭവിച്ചെന്നാണ് കേംബ്രിഡ്ജ് സ്വദേശിയുടെ പരാതി. ഇപ്പോള്‍ മകള്‍ക്ക് ഒരു കഥ വായിച്ച് കൊടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. വാക്‌സിന്‍ മൂലം ത്രോംബോട്ടിക് ത്രോംബോസൈറ്റോപെനിയ രൂപപ്പെട്ടതോടെ ഓര്‍മ്മക്കുറവും, സംസാരിക്കാന്‍ പ്രശ്‌നങ്ങളും നേരിട്ടതോടെ ജോലിയില്‍ നിന്നും രാജിവെയ്ക്കാനും നിര്‍ബന്ധിതമായി.
കൊവിഡ് വാക്‌സിനുകള്‍ മൂലം ഗുരുതര പ്രത്യാഘാതങ്ങള്‍ വളരെ അപൂര്‍വ്വമാണ്. യുകെയില്‍ 40 മില്ല്യണ്‍ ആസ്ട്രാസെനെക വാക്‌സിന്‍ നല്‍കിയപ്പോള്‍ 400 കേസുകള്‍ മാത്രമാണ് ക്ലോട്ടിംഗുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. 'സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതിന് പകരം സ്വയം നേരിടാന്‍ വിട്ട അവസ്ഥയാണ്. എന്റേതല്ലാത്ത തെറ്റിന് വരുമാനമില്ലാതാക്കി, ഇത് ക്രൂരതയാണ്', ജോസഫ് പറയുന്നു.
ജോസഫിന് പുറമെ ഡസന്‍ കണക്കിന് ആളുകളാണ് വാക്‌സിന്‍സ് ഡാമേജ് പേയ്‌മെന്റ് സ്‌കീമില്‍ നിന്നും 120.000 പൗണ്ട് വരെ നഷ്ടപരിഹാരം തേടുന്നത്. വാക്‌സിനേഷന്‍ മൂലം 60 ശതമാനം വികലാംഗത്വം സംഭവിച്ചെന്ന് ഇരകള്‍ തെളിയിക്കേണ്ടതുണ്ട്. നിയമസ്ഥാപനമായ ലെയ് ഡേയാണ് ഈ ഇരകള്‍ക്കായി ഹെല്‍ത്ത് സെക്രട്ടറിയെ ബന്ധപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച് ശരിയായ നടപടിയെടുത്തവരെ പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്, സോളിസിറ്റര്‍ സാഹ്‌റ നാന്‍ജി പറഞ്ഞു.