ജിപിമാര്‍ മുഖാമുഖ അപ്പോയിന്റ്‌മെന്റുകള്‍ നല്‍കണമെന്ന നിബന്ധനയ്‌ക്കെതിരായ കലാപത്തിന് മൂര്‍ച്ച കൂടുന്നു. പുതിയ രോഗികളെ ഒരു തരത്തിലും പരിഗണിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ യൂണിയന്‍ തന്നെ നിര്‍ദ്ദേശം നല്‍കിയതോടെയാണിത്. രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റെ പദ്ധതികള്‍ 'നിര്‍ബന്ധിതമായി' കാര്യം കാണാനുള്ള പരിപാടിയാണെന്ന് ജിപിമാര്‍ക്ക് അയച്ച കത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
പരമ്പരാഗതമായ 10 മിനിറ്റ് മുഖാമുഖ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ സമ്മര്‍ദത്തിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് ബിഎംഎ ജിപി കമ്മിറ്റി ചെയര്‍മാന്‍ ഡോ. റിച്ചാര്‍ഡ് വോട്രി അറിയിച്ചത്. ആശുപത്രികളും, എന്‍എച്ച്എസ് 111 സര്‍വ്വീസും അയയ്ക്കുന്ന രോഗികളെ തള്ളിക്കളയാന്‍ യൂണിയന്‍ ജിപിമാരെ ഉപദേശിക്കുന്നു.
നിലവിലുള്ള രോഗികളുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് സര്‍ജറികള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതോടെ ആളുകള്‍ക്ക് പുതിയ ഡോക്ടറുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാകും. ഡോക്ടര്‍മാര്‍ രോഗികളെ നേരില്‍ കാണുന്നതിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ഹെല്‍ത്ത് സെക്രട്ടറിയുടെ നടപടികളാണ് ജിപിമാരുടെ രോഷം ക്ഷണിച്ച് വരുത്തുന്നത്.
എന്നാല്‍ ജാവിദിന്റെ 250 മില്ല്യണ്‍ പൗണ്ട് പദ്ധതി ബിഎംഎ കഴിഞ്ഞ ആഴ്ച തന്നെ തള്ളിയിരുന്നു. സമരപരിപാടികള്‍ക്കായി ബാലറ്റിനിടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളിലും, വീക്കെന്‍ഡിലും എക്‌സ്ട്രാ ഷിഫ്റ്റ് ചെയ്യെന്നും ബിഎംഎ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. പ്രവര്‍ത്തിസമയത്തിന് പുറത്ത് അടിയന്തരമല്ലാത്ത സേവനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കാനും കത്തില്‍ നിര്‍ദ്ദേശമുണ്ട്.